ഗുസ്തിക്കാരുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അവർ ഉടൻ ജന്തർമന്തറിലേക്ക് മടങ്ങുമെന്നും മുൻനിര നേതാവ് സാക്ഷി മാലിക് പറഞ്ഞു. ഞായറാഴ്ച മഹിളാ മഹാപഞ്ചായത്തിനായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള യാത്രാമധ്യേ ഡൽഹി പോലീസ് ഗുസ്തിക്കാരെ തടഞ്ഞുവെച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. ഡൽഹി പോലീസ് അവരെ വിട്ടയച്ചിട്ടുണ്ട്.

വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരും മറ്റും ഉൾപ്പെടെ തടവിലാക്കപ്പെട്ട ഗുസ്തിക്കാരിൽ ഒരാളായിരുന്നു ഇവർ. “ഞങ്ങളുടെ പ്രതിഷേധം അവസാനിച്ചിട്ടില്ല, പോലീസ് കസ്റ്റഡിയിൽ നിന്ന് ഞങ്ങൾ മോചിതരായി, ജന്തർ മന്തറിൽ സത്യാഗ്രഹം ആരംഭിക്കും. ഈ രാജ്യത്ത് വനിതാ ഗുസ്തിക്കാരുടെ സത്യാഗ്രഹമാണ് നടക്കുക, സ്വേച്ഛാധിപത്യമല്ല” എന്ന് സാക്ഷി ട്വിറ്ററിൽ കുറിച്ചു.
പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഇവരെ ബസിൽ കയറ്റി, ബുരാരിയിലെ ഒരു സ്വകാര്യ ഫാം ഹൗസിൽ നിർമ്മിച്ച താൽക്കാലിക ജയിലിലേക്ക് മാറ്റി. പിന്നീട്, ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് ഡൽഹി പോലീസ് കട്ടിലുകൾ, മെത്തകൾ, കൂളറുകൾ, ഫാനുകൾ, പ്രതിഷേധക്കാരുടെ മറ്റ് വസ്തുക്കൾ എന്നിവ നീക്കം ചെയ്തു. പിന്നീട് വൈകുന്നേരം അഞ്ചരയോടെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ഡൽഹിയിൽ മഹിളാ മഹാപഞ്ചായത്ത് നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (അംബാല) ജഷൻദീപ് സിംഗ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സോനിപത്, ഝജ്ജർ, ജിന്ദ്, കുരുക്ഷേത്ര, അംബാല, സിർസ, ഗുരുഗ്രാം ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഹരിയാനയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കർശനമായി പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഗുസ്തിക്കാരെ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുന്നതായി നിരവധി വീഡിയോകൾകാണിച്ച് ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്തയച്ചു. പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നും അവരെ തടഞ്ഞുവച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, മമത ബാനർജി, മല്ലികാർജുൻ ഖാർഗെ, ജയറാം രമേഷ്, അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളും ഗുസ്തിക്കാർക്ക് പിന്തുണയുമായി രംഗത്തെത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു.