
തിരുവനന്തപുരം: വർഷങ്ങൾക്കിപ്പുറം യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠികളെയും അധ്യാപകരെയും നേരിൽക്കണ്ട നിമിഷത്തെ നടൻ ബാലചന്ദ്രമേനോൻ വിശേഷിപ്പിക്കുന്നത് വികാരപരമായ സംഗമമെന്നാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ ജിയോളജി വകുപ്പിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം, പൂർവവിദ്യാർഥി സംഗമം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1971-ലാണ് യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോളജി വകുപ്പിൽ ബിരുദ കോഴ്‌സിനായി ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. കണക്കുമായി പണ്ടേ ശത്രുതയിലായതുകൊണ്ടുമാത്രം ജിയോളജിയിൽ കയറിക്കൂടിയ ആളായിരുന്നു താൻ. സിനിമയായിരുന്നു മനസ്സുനിറയെ. ബിരുദ സർട്ടിഫിക്കറ്റ് നേടണം. സിനിമാലോകത്തേക്ക് സഞ്ചരിക്കണം.
അതായിരുന്നു മനസ്സ് നിറയെ. പഠനവഴിയിൽ വിപ്ലവം തലയ്ക്കുപിടിച്ചതും കോളേജ് യൂണിയൻ ചെയർമാനായതുമെല്ലാം അദ്ദേഹം ഓർത്തെടുത്തു. സിനിമാ ജീവിതത്തിൽ വിവിധ മേഖലയിൽ കൈയൊപ്പ് പതിപ്പിച്ചപ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. സ്വന്തം കാലിൽ നിന്ന് പ്രവർത്തിക്കണമെന്ന ഗുരുക്കന്മാരുടെ ഉപദേശമാണ് തന്നെ നയിച്ചത്.
സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ഓർമ്മക്കൂട് തുറന്നാണ് അദ്ദേഹം മടങ്ങിയത്. ജീവിതത്തിന്റെ ദിശ നിർണയിക്കുന്നതിൽ സൗഹൃദത്തിന് വലിയ പങ്കാണുള്ളതെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.സുധീർ പറഞ്ഞു. പ്രിൻസിപ്പൽ ടി.സുഭാഷ്, വൈസ് പ്രിൻസിപ്പൽ സന്തോഷ്‌കുമാർ, ഡോ. കെ.പി.ജയ് കിരൺ തുടങ്ങിയവർ പങ്കെടുത്തു.