
ഏഷ്യയേയും ആഫ്രിക്കയേയും തമ്മില്‍ പാലം മുഖേനെ ബന്ധിപ്പിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യയും ഈജിപ്തും. ചെങ്കടലിനു കുറുകെ ഒരു പാലം അല്ലെങ്കിൽ ടണൽ നിർമ്മിക്കുന്നതി നുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘മോസസ് ബ്രിഡ്ജ്’ അല്ലെങ്കിൽ ‘കിംഗ് സൽമാൻ ബിന്‍ അബ്ദുൽ അസീസ് ബ്രിഡ്ജ്’ എന്ന പേരില്‍ 400 കോടി ഡോളർ മുടക്കിയായിരിക്കും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുക
ഈജിപ്തിന്റെ സിനായ് ഉപദ്വീപിലെ ഷർം എൽ-ഷെയ്ഖിനെയും സൗദി അറേബ്യയിലെ റാസ് അൽ ഷെയ്ഖ് ഹമീദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി വ്യാപാര – ടൂറിസം മേഖലയിലെ നിർണ്ണായക കാല്‍വെപ്പായി മാറിയേക്കും. ഈജിപ്തില്‍ നിന്നും മക്കയിലേക്കുള്ള തീർത്ഥാടന യാത്രയും ഇതോടെ എളുപ്പത്തില്‍ സാധ്യമായേക്കും. സൗദി-ഈജിപ്ത് ഹൈ-സ്പീഡ് റെയിൽ എന്ന വിശാലമായ പദ്ധതിയുടെ ഭാഗം കൂടിയായിരിക്കും ഈ പാലം.
2016-ൽ സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിന്‍ അബ്ദുൽ അസീസിന്റെ ഈജിപ്ത് സന്ദർശന വേളയിലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ഉണ്ടാകുന്നത്. ‘ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഈ ചരിത്രപരമായ പദ്ധതി രണ്ട് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വ്യാപാരത്തെ അഭൂതപൂർവമായ തലത്തിലേക്ക് ഉയർത്തും’ എന്നായിരുന്നു പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ ബിന്‍ അബ്ദുൽ അസീസ് അന്ന് അഭിപ്രായപ്പെട്ടത്.
1988 മുതൽ ഇത്തരമൊരു പദ്ധതി ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും, രാഷ്ട്രീയവും സാമ്പത്തികവുമായ വിവിധ തടസ്സങ്ങൾ മൂലം വൈകുകയായിരുന്നു. എന്നാൽ, പദ്ധതിയുടെ ആസൂത്രണം പൂർത്തിയായ തായും ഏത് സമയത്തും നിർമ്മാണം ആരംഭിക്കാൻ ഈജിപ്ത് തയ്യാറാണെന്നും ഈജിപ്തിന്റെ ഗതാഗത മന്ത്രി കമാൽ അൽ-വസീർ അടുത്തിടെ പ്രഖ്യാപിച്ചു.
ഏകദേശം 32 കിലോമീറ്റർ നീളമുള്ള ഈ പാലം, ചെങ്കടലിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗമായ തിരാൻ സ്ട്രെയ്റ്റിന്റെ 4 മൈൽ (6.4 കിലോമീറ്റർ) വീതിയുള്ള ഭാഗത്താണ് നിർമ്മിക്കുക. പാലമായോ ടണ ലായോ നിർമ്മിക്കാമെന്നാണ് നിർദ്ദേശം. കൂടാതെ, ഹൈ-സ്പീഡ് റെയിൽവേ കൂടി ഉൾപ്പെടുത്തു ന്നതോടെ ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും പ്രത്യേക സൗകര്യങ്ങളും ലഭിക്കും.
അതേസമയം, പദ്ധതിയുടെ ചെലവ് പൂർണ്ണമായും സൗദി അറേബ്യയായിരിക്കും വഹിക്കുക. പ്രതി വർഷം 10 ലക്ഷത്തിലധികം യാത്രക്കാർ, പ്രത്യേകിച്ച് മക്കയിലേക്കുള്ള തീർത്ഥാടകർ ഈ പാലം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഈജിപ്തില്‍ നിന്നും ഹജ്ജിന് എത്തുന്നവർ പ്രധാനമായും വിമാനമാണ് ഉപയോഗിച്ച് വരുന്നത്. ഈജിപ്തിന്റെ ഭാഗത്ത് നിന്നും നോക്കുകയാണെങ്കില്‍ പാലം ഈജിപ്തിനെ ഒരു പ്രധാന ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റും. സൂയസ് കനാലിനെ ആശ്രയിക്കുന്നതിന് ബദലായി വരുന്ന ഈ പാലം ആഫ്രിക്കയും ഗൾഫ് മേഖലയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
സൗദി അറേബ്യയുടെ സാമ്പത്തിക മന്ത്രാലയത്തിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്ന് ഈജിപ്തിന്റെ ഗതാഗത മന്ത്രി കമാൽ അൽ-വസീർ, അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സിന്റെ സാമ്പത്തിക സമ്മേളനത്തിനിടെ അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയി ട്ടേഴ്സിനോട് വ്യക്തമാക്കിയത്. ആ തീരുമാനം ഉണ്ടായാൽ, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാ മെന്ന് ഈജിപ്ഷ്യൻ അധികൃതർ വ്യക്തമാക്കി. അതേസമയം, പദ്ധതി നടപ്പിലാക്കുന്നതിന് വലിയ വെല്ലു വിളികളും തരണം ചെയ്യേണ്ടി വന്നേക്കും. 2016-ൽ തിരാൻ, സനാഫിർ ദ്വീപുകൾ സൗദി അറേബ്യയ്ക്ക് കൈമാറിയത് ഈജിപ്തിൽ വലിയ വിവാദമായിരുന്നു. ചെങ്കടൽ മേഖലയിൽ, പ്രത്യേകിച്ച് ഹൂതി ആക്രമ ണങ്ങൾ മൂലം നിലവില്‍ വലിയ രീതിയിലുള്ള സുരക്ഷാ വെല്ലുവിളികളും ഉയർന്നിട്ടുണ്ട്.