ട്രംപ് വരുംമുമ്പ് നിര്‍ണായക നീക്കം; മോസ്‌കോയിലെത്തി പുടിനെ കണ്ട് ഖത്തര്‍ അമീര്‍


മോസ്‌കോ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി റഷ്യയില്‍. ലോകത്തെ പല വിവാദങ്ങളിലും മധ്യസ്ഥ ശ്രമം നടത്തുന്ന ഖത്തര്‍ അമീറിന്റെ നീക്കം വന്‍ശക്തി രാജ്യങ്ങള്‍ ഉറ്റു നോക്കുകയാണ്. അമേരിക്കയുമായും യൂറോപ്പുമായും ഉടക്കി നില്‍ക്കുകയാണ് റഷ്യ. സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പലായനം ചെയ്തത് റഷ്യയിലേക്കാണ്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയതാണ്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക രാജ്യങ്ങളാണ് ഖത്തറും റഷ്യയും. റഷ്യ ഉടക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതകത്തിന് വേണ്ടി പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഇങ്ങനെ നിരവധിയായ കാരണങ്ങളാലാണ് ഖത്തര്‍ അമീറിന്റെ റഷ്യന്‍ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ശൈഖ് തമീം പ്രധാനമായും മോസ്‌കോയിലെത്തിയത്. കൂടാതെ സുപ്രധാനമായ കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കുമെന്നും കരുതുന്നു. ഖത്തര്‍ പ്രധാന പങ്കാളിയാണ് എന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈ ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയും നടക്കും. നേരത്തെ ഇരുരാജ്യങ്ങളിലെയും കുട്ടികളെ കൈ മാറുന്നതിന് ഖത്തറിന്റെ ഇടപെടല്‍ സഹായിച്ചിരുന്നു.

നാല് കാര്യങ്ങളിലാണ് ഖത്തര്‍-റഷ്യ നേതാക്കള്‍ പ്രധാനമായും ചര്‍ച്ച നടത്തുക എന്ന് ഖത്തര്‍ വിദേശ കാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഖുലൈഫി റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതി ലൊന്ന് യുക്രൈന്‍ യുദ്ധമാണ്. 2022ല്‍ തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും അതിനിരട്ടി പേര്‍ പലായനം ചെയ്യുകയും ചെയ്ത യുദ്ധമാണിത്.

ഇരുരാജ്യങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം സിറിയയുമായി ബന്ധപ്പെട്ടതാണ്. ബശ്ശാറുല്‍ അസദ് ഭരിച്ചിരുന്ന വേളയില്‍ സിറിയയുടെ മുഖ്യ പങ്കാളിയായിരുന്നു റഷ്യ. പുതിയ വിമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ റഷ്യ പിന്മാറിയ മട്ടാണ്. സിറിയന്‍ വിമതര്‍ക്ക് ഖത്തറുമായി അടുത്ത ബന്ധമാണ്. സിറിയ റഷ്യയുമായി പഴയ ബന്ധം താല്‍പ്പര്യപ്പെടുന്നുണ്ട് എന്ന് ഖത്തര്‍ പറഞ്ഞിരുന്നു.

ബശ്ശാറുല്‍ അസദ് നിലവില്‍ റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഇദ്ദേഹത്തെ വിട്ടുതരണം എന്ന് സിറിയയിലെ പുതിയ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ പ്രസിഡന്റ് അഹമ്മദ് ഷര്‍ആ കഴിഞ്ഞ ദിവസം ഖത്തറിലെത്തി അമീറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ഖത്തര്‍ അമീര്‍ റഷ്യയിലേക്ക് പുറപ്പെട്ടത്. അതുകൊണ്ടുതന്നെ അസദിനെ കൈമാറുന്ന ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യത തള്ളാനാകില്ല.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധമാണ് ഖത്തര്‍-റഷ്യ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. ഹമാസിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളാണ് ഖത്തറും റഷ്യയും. ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഹമാസിനെ തിരെ യുദ്ധം നടത്തുന്ന വേളയില്‍ റഷ്യ എന്ത് നിലപാട് പരസ്യമായി സ്വീകരിക്കുമെന്നത് നിര്‍ണായക മാണ്. സമാധാന കരാറിന് തടസം ഇസ്രായേല്‍ നിലപാടാണ് എന്ന് ഖത്തര്‍ നേരത്തെ അഭിപ്രായപ്പെട്ടി രുന്നു.

ലോകത്തെ രണ്ട് പ്രധാനപ്പെട്ട പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളാണ് റഷ്യയും ഖത്തറും. അമേരിക്ക ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതി വാതകത്തിനും ക്രൂഡ് ഓയിലിനും വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയെ ആണ്. ഉപരോധത്തിന് ശേഷം വാതകത്തിന് വേണ്ടി ഖത്തറിനെയാണ് അവര്‍ ആശ്രയിക്കുന്നത്. കൂടാതെ കസാഖിസ്താന്‍, അസര്‍ബൈജാന്‍ പോലുള്ള മറ്റു രാജ്യങ്ങളെയും ആശ്രയിക്കുന്നുണ്ട്. റഷ്യയുമായി വാതക വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ മന്ത്രി അല്‍ ഖുലൈഫി പറഞ്ഞു.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം ജിസിസി സന്ദര്‍ശിക്കു മെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കും. ഈ വേള യില്‍ പ്രധാന ചര്‍ച്ച പലസ്തീന്‍ ഇസ്രായേല്‍ വിഷയമാകും. കൂടാതെ കോടികളുടെ സൈനിക ഉപകരണ ങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചയും നടക്കും. ഇതിന് മുന്നോടിയായിട്ടാണ് ഖത്തര്‍ അമീര്‍ റഷ്യയിലെത്തിയിരിക്കുന്നത്.


Read Previous

ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല, സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് മൊഴിയില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

Read Next

എന്നെ ജയിപ്പിക്കണം സർ, പ്ലീസ്… അല്ലെങ്കിൽ കാമുകി….’ ; എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അഭ്യർത്ഥനയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »