പുരുഷാധിപത്യ മേഖലയായിരുന്ന തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസുകളിലെ ഡ്രൈവര്‍ സീറ്റിലേക്ക് പെണ്ണൊരുത്തി; അരുതുകള്‍ തകര്‍ത്തെറിഞ്ഞ് സരിത, ആദ്യ വനിതാ ഡ്രൈവര്‍, അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയടക്കം രംഗത്ത്


ഹൈദരാബാദ്: വനിതാ ശാക്തീകരണ രംഗത്ത് ഒരുപുത്തന്‍ അധ്യായം കൂടി കുറിച്ചിരിക്കുകയാണ് തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ടിജിഎസ്‌ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഡ്രൈവറായി ചുതലയേറ്റു. യാദാദ്രി ഭുവനഗിരി ജില്ലയില്‍ നിന്നുള്ള 39കാരി വി സരിതയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ടിജിഎസ്ആര്‍ടിസി ഡ്രൈവര്‍ എന്ന ചരിത്രം കുറിച്ചത്. ഹൈദരാബാദ് -മിരിയാല്‍ഗുഡ റൂട്ടിലെ വൈദ്യുതി ബസാണ് സരിത ഓടിക്കുന്നത്.

ഏറെ കഷ്‌ടപ്പാടുകളുടെ കഥയാ് സരിതയ്ക്ക് പറയാനുള്ളത്. 2004ലാണ് സരിത ആദ്യമായി ഡ്രൈവര്‍ കുപ്പായമണിയുന്നത്. സന്‍സ്ഥാന്‍ നാരായണ്‍പൂര്‍ താലൂക്കിലെ സീത്യതണ്ടയില്‍ നിന്നുള്ള പെണ്‍കുട്ടി യ്ക്ക് കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റടുക്കേണ്ടി വന്നപ്പോഴാണ് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയത്. നാല് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയായി അവള്‍ മാറി. കുടുംബത്തിന് വേണ്ടി ആറ് വര്‍ഷത്തോളം അവര്‍ രാപകലില്ലാത്ത ഓട്ടോ റിക്ഷ ഓടിച്ചു.

പന്നീട് ഹെവി വാഹന ലൈസന്‍സ് സ്വന്തമാക്കിയ സരിത ആസാദ് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഡല്‍ഹിയിലേക്ക് പോയി. അവിടെ വച്ച് അല്‍പ്പം ഹിന്ദിയും നഗരത്തിലെ പാതകളും ഒക്കെ പഠിച്ച ശേഷം കാബ് ഡ്രൈവറായി ജോലി ചെയ്‌തു. 2015ല്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ പതിനഞ്ച് പേരടങ്ങിയ ആദ്യ ബാച്ച് വനിത ഡ്രൈവര്‍മാരുടെ കൂട്ടത്തില്‍ സരിതയും തെരഞ്ഞെടുക്ക പ്പെട്ടു. ഒരു പതിറ്റാണ്ടോളം അവിടെ തുടര്‍ന്ന സരിത നിത്യവും 120 മുതല്‍ 160 കിലോമീറ്റര്‍ വരെ ഡല്‍ഹി കോര്‍പ്പറേഷന്‍ ബസ് ഓടിച്ചു.

മാതാപിതാക്കള്‍ക്ക് സുഖമില്ലാതായതോടെ അവരെ സംരക്ഷിക്കേണ്ടതിനാല്‍ അവള്‍ 2025 മെയില്‍ തെലങ്കാനയിലേക്ക് തിരികെ എത്തി. ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴും തന്‍റെ ഹൃദയം ഇവിടെ ആയിരുന്നുവെന്ന് അവള്‍ പറയുന്നു. 2017ല്‍ ടിജിഎസ്‌ആര്‍ടിസിയില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. അന്നത്തെ ഗതാഗത മന്ത്രി പി മഹേന്ദര്‍ റെഡ്ഡിയെ നേരില്‍ കണ്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. അദ്ദേഹത്തി ന്‍റെ പിന്തുണയോടെ ഡല്‍ഹിയില്‍ അവള്‍ ജോലി തുടര്‍ന്നു. അവസരമുണ്ടാകുമ്പോള്‍ ജോലി ലഭിക്കു മെന്ന പ്രതീക്ഷയോടെ.

അടുത്തിടെ അവള്‍ ഇപ്പോഴത്തെ ഗതാഗത മന്ത്രി പൊന്നം പ്രഭാകരനെയും നേരിട്ടു കണ്ടു. അദ്ദേഹം ആര്‍ടിസി അധികൃതരിലേക്കും ജെബിഎമ്മിലേക്കും അവളെ എത്തിക്കുകയും നിയമന നടപടികള്‍ വേഗത്തിലാകുകയും ചെയ്‌തു. പതിനഞ്ച് ദിവസത്തെ പരിശീലനത്തിന് ശേഷം ശനിയാഴ്‌ച അവള്‍ മിരിയാല്‍ഗുഡ ഡിപ്പോയില്‍ ജോലിക്ക് ചേര്‍ന്നു.

ഈ വനിതാ ഡ്രൈവറെ തേടി ഇതിനകം തന്നെ നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. 2017ല്‍ കൊമരം ഭീം പുരസ്‌കാരം, 2018ല്‍ അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന രാംനാഥ് കോവിന്ദില്‍ നിന്നുള്ള പ്രത്യേക ആദരവ് തുടങ്ങിയവ ഏറ്റുവാങ്ങി.

താന്‍ വീട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. പ്രായാധിക്യമുള്ള മാതാപിതാക്കളെ പരിചരിക്കാ മെന്നതും തന്നെ സന്തോഷിപ്പിക്കുന്നു. ജീവിതം മുഴുവന്‍ പോരാട്ടങ്ങളുടേതാണ്. അവയെ എല്ലാം ധൈര്യത്തോടെ അഭിമുഖീകരിച്ചെന്നും അവര്‍ പറഞ്ഞു.

അഭിനന്ദനവുമായി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും

ഗതാഗത മന്ത്രി പൂനം പ്രഭാകര്‍ സംസ്ഥാനത്തെ ആദ്യ വനിതാ ഡ്രൈവര്‍ക്ക് അഭിനന്ദനവുമായി രംഗത്ത് എത്തി. എല്ലാ മേഖലകളിലും സ്‌ത്രീകളുടെ ശാക്തീകരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വനിതാ ഡ്രവര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കോടിയോളം വരുന്ന വനിതകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി സര്‍ക്കാര്‍ കൊണ്ടു വന്ന സൗജന്യബസ് യാത്രാ പദ്ധതിയായ മഹാലക്ഷ്‌മിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സരിതയെ അഭിനന്ദിച്ചു.


Read Previous

ജനസംഖ്യാ കണക്കെടുപ്പ് 2027: ജനസംഖ്യാ-ജാതി കണക്കെടുപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം, 2027 മാര്‍ച്ചില്‍ തുടങ്ങും

Read Next

ടെഹ്‌റാനിൽ കുടുങ്ങിയ മലയാളി ബിസിനസ് സംഘത്തിന് സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ നോർക്ക നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »