ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തി ന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും അറിയിച്ച് വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 15 നാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.തുടർന്നുള്ള ദിവസങ്ങളിലാണ് കോടതിയിൽ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തി ന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.
ഇനിയുള്ള ആദ്യ പടി ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ ദിയാധനം നൽകി മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ അന്തരാവകാശികളും കൊടുക്കാൻ തയാറാണെന്ന് പ്രതിഭാഗവും ഒപ്പ് വെക്കുന്ന അനുരഞ്ജ കരാർ ഉണ്ടക്കുകയാണ്. കരാറിൽ തുക ബാങ്ക് അകൗണ്ട് വഴിയാണോ സർട്ടിഫൈഡ് ചെക്കായോ എങ്ങനെ നൽകണമെന്ന് വിവരിക്കും.അതനുസരിസരിച്ച് ഇന്ത്യൻ എംബസി തുക നൽകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കും.ഇതിനെല്ലാം ശേഷമായിരിക്കും കോടതി നടപടി ക്രമങ്ങൾ ആരംഭിക്കുക.
ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാർ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ ചടുലമാക്കാൻ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ റിയാദിൽ സ്റ്റിയറിങ് കമ്മറ്റി അടിയന്തിര യോഗം ചേർന്നു. കേസിന്റെ പുരോഗതിയും നാട്ടിൽ സമാഹരിച്ച തുക സൗദിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ചോദിക്കാൻ യോഗം തീരുമാനിച്ചു.
പണമായും പ്രാർത്ഥനയും സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഒഴുക്കിൽ റഹീമിന്റെ മോചനമെന്ന ദീർഘ കാലത്തെ പ്രയത്നം ലക്ഷ്യത്തിലേക്ക് അടുക്കുക യാണെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, മുനീബ് പാഴൂർ, സിദ്ധിഖ് തുവ്വൂർ, ഹർഷദ് ഹസ്സൻ, മോഹി,ഷമീം, നവാസ് വെള്ളിമാട് കുന്ന്, സുധീർ കുമ്മിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
