ഖുറാൻ കത്തിക്കപ്പെട്ടതിനെത്തുടർന്ന് സ്വീഡനിൽ അക്രമാസക്ത പ്രതിഷേധം. ഇസ്‌ലാംവിരുദ്ധനായ ഇറാക്കി വംശജൻ സൽവാൻ മോമിക ആണു ഞായറാഴ്ച ഉച്ചയ്ക്ക് മാൽമോ നഗരത്തിലെ ചത്വരത്തിൽ ഖുറാൻ കത്തിച്ചത്.

ഒരു വിഭാഗം ആൾക്കാർ ഇതു തടയാൻ ശ്രമിച്ചതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പോലീസിനു നേർക്കു കല്ലേറുണ്ടായി. പോലീസ് വാഹനങ്ങൾക്കു തീവച്ചു.
സൽവാൻ മോമികയ്ക്കു പ്രതിഷേധം നടത്താൻ അനുമതി നല്കിയിരുന്നതായി പോലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെയും ഇയാൾ ഇത്തരം പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.