വായു മലിനീകരണം; ഇന്ത്യയിൽ ഒരുവര്‍ഷം മരിക്കുന്നത് 33,000 പേര്‍, കൂടുതല്‍ ഡൽഹിയില്‍


ന്യൂഡൽഹി : വായു മലിനീകരണം കാരണം ഇന്ത്യയിലെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 പേർ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ വർഷവും 12,000 പേർ മരിക്കുന്ന ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ദി ലാൻസെറ്റ് പ്ലനേറ്ററി ഹെൽത്ത് വ്യാഴാഴ്‌ച പുറത്ത് വിട്ട പഠനത്തിലാണ് കണക്കുകള്‍ വിശദീകരിക്കുന്നത്.

ഡൽഹി കഴിഞ്ഞ് തൊട്ടുപിന്നാലെ വരുന്നത് മുംബൈയാണ് (ഓരോ വർഷവും ഏകദേശം 5,100 മരണങ്ങള്‍), ഷിംലയിലാണ് ഏറ്റവും കുറവ് വായു മലിനീകരണം രേഖപ്പെടുത്തുന്നത് എങ്കിലും അവിടെ പ്രതിവർഷം 59 മരണം ഉണ്ടാകുന്നുണ്ട്. കൊൽക്കത്ത (പ്രതി വർഷം 4,700), ചെന്നൈ (പ്രതി വര്‍ഷം 2,900), അഹമ്മദാബാദ് (പ്രതിവര്‍ഷം 2,500), ബെംഗളൂരു (പ്രതിവര്‍ഷം 2,100), ഹൈദരാബാദ് (പ്രതിവര്‍ഷം 1,600), പൂനെ (പ്രതിവര്‍ഷം 1,400), വാരണാസി (പ്രതിവര്‍ഷം 830) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ മരണ നിരക്ക്.

വായു സാന്ദ്രത 2.5- പിഎമ്മില്‍ കുറയുന്ന സാഹചര്യത്തിലാണ് മരണ സാധ്യത വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ദേശീയ ആംബിയന്‍റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡായ 60 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററിന് താഴെയുള്ള വായു മലിനീകരണം പോലും ഇന്ത്യയിൽ പ്രതിദിന മരണ നിരക്ക് വർധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. അശോക സർവകലാശാലയിലെ ഗവേഷകരുടെ അന്താരാഷ്‌ട്ര സംഘവും ഡൽഹി ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനവും അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തായറാക്കിയത്.

2008-നും 2019-നും ഇടയിൽ 10 നഗരങ്ങളിലെ പിഎം 2.5 ഹ്രസ്വകാല എക്സ്പോഷർ, പ്രതിദിന മരണനിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് സംഘം പഠനം നടത്തിയത്. 2008-19 കാലഘട്ടത്തിൽ, 7.2 ശതമാനം മരണങ്ങളും ഉണ്ടായത് ഈ നഗരങ്ങളിലെ ഉയർന്ന ഹ്രസ്വകാല വായു മലിനീകരണം മൂലമാണെന്ന് ഫലങ്ങൾ കാണിക്കുന്നു. ഹൈബ്രിഡ് മെഷീൻ ലേണിങ് അടിസ്ഥാനമാക്കിയുള്ള എക്സ്പോഷർ മോഡൽ ഉപയോഗിച്ച്, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ പോലും മരണങ്ങൾ വര്‍ധിക്കുന്നതായും സംഘം കണ്ടെത്തി.

‘പിഎം 2.5-ൽ ഓരോ 10 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്റര്‍ എയർ ഇൻക്രിമെന്‍റും കാരണം പ്രതിദിനം 1.42 ശതമാനം മരണങ്ങളാണ് ഉണ്ടാവാറുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ ഈ സംഖ്യ ഏകദേശം ഇരട്ടിയായി, 3.57 ശതമാനമായി ഉയർന്നതായി കണ്ടെത്തി’- എസ്എഫ്‌സിയിലെ പരിസ്ഥിതി ആരോഗ്യ, നയ ഗവേഷകനായ ഭാർഗവ് കൃഷ്‌ണ എക്‌സില്‍ കുറിച്ചു.

ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കേണ്ടതിന്‍റെ ആവശ്യകതയും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതിന്‍റെ ആവശ്യകതയും വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പഠനം.


Read Previous

കൊളസ്‌ട്രോൾ നിയന്ത്രണം: പുതിയ മാർഗ്ഗനിർദേശങ്ങളുമായി കാർഡിയോളജിക്കൽ സൊസൈറ്റി

Read Next

പാനി പൂരി എന്ന വില്ലന്‍, നിറവും രുചിയും കണ്ട് അടുത്തുകൂടിയാല്‍ പണികിട്ടും; കാന്‍സര്‍ പോലും കയ്യകലെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »