സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;’ഒക്കചങ്ങാതിമാരുടെ’ പോര് മുഖപ്രസംഗങ്ങളിലൂടെ


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രയോഗമാണ് ഒക്കച്ചങ്ങാതി.തനി നാടന്‍ വാമൊഴി വഴക്കം. ആ ‘ഒക്കചങ്ങാതിമാർ’ തിരിഞ്ഞ് കുത്തിയ അനുഭവമാണ് തെരഞ്ഞെടുപ്പില്‍ സിപി എമ്മിന് ഉണ്ടായത്. മഹാതോൽവിക്ക് പിന്നിലെ കാരണങ്ങള്‍ തിരക്കുമ്പോള്‍ സിപിഎം നേരിടുന്ന അവസ്ഥയെ വിശേഷിപ്പിക്കാനാവുക ‘ഒക്കചങ്ങാതിമാർ തിരിഞ്ഞ് കുത്തിയതുപോലെ ” എന്നാണ്. മതനിരപേക്ഷത ഉയർത്തിക്കാണിച്ച് ചങ്ങാത്തം കൂടാൻ സിപിഎം സമീപിച്ച സമസ്‌ത അടക്കമുള്ള വരാണ് തിരിഞ്ഞ് കുത്തുന്നത്. ലീഗിനെ പുകഴ്‌ത്തിയ നാവുകൊണ്ട് തന്നെ സിപിഎം ഇകഴ്‌ത്തുകയും ചെയ്‌തു. കിട്ടിയ അവസരത്തിൽ ലീഗും തിരിച്ചടിച്ചു. വല്ലാത്തൊരു അവസ്ഥ തന്നെ. ന്യൂനപക്ഷ പ്രീണനം ചീറ്റിപ്പോയി എന്ന് മാത്രമല്ല പാറപോലെ ഉറച്ച ഹിന്ദു സമുദായങ്ങൾ ഇളകിമാറി. കേരളത്തിലെ സിപിഎമ്മിനെ വഴിയിൽ കെട്ടിവച്ച ചെണ്ടയായി ട്രോളന്മാർ വിശേഷിപ്പിച്ചതോടെ എല്ലാം പൂർത്തിയായി.

വാക്പോര് ഒരു ഭാഗത്ത് നടക്കുമ്പോൾ, സ്വന്തം പത്രങ്ങളിലൂടെ അടിയും തിരിച്ചടിയും തുടരുകയാണ് ബന്ധപ്പെട്ട കക്ഷികളൊക്കെ. സിപിഎമ്മിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ വലിയ ഇടിവ് സംഭവിച്ചു എന്ന് സമസ്‌ത മുഖപത്രം സുപ്രഭാതമാണ് എഴുതി തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാർഷ്ട്യവും എസ്എഫ്ഐ യുടെ അക്രമ രാഷ്‌ട്രീയവും തുടങ്ങി എണ്ണിയെണ്ണി പറയാവുന്ന നിരവധി ഘടകങ്ങളു ടെ അനന്തരഫലമാണ് ജനവിധിയെന്നും സമസ്‌ത എഴുതി.

അസഹിഷ്‌ണുതയുടേയും ധാർഷ്‌ട്യത്തിന്‍റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ. ആരോഗ്യം, പൊതു വിതരണം, വിദ്യാ ഭ്യാസം, തുടങ്ങി എല്ലാം കുത്തഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. സംസ്ഥാനത്ത് പൊലീസ് രാജാണെന്നും വിമർശനം ഉയർന്നതോടെ സിപിഎമ്മും മുഖ്യമന്ത്രി പിണ റായി വിജയനും ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, ‘ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തുള്ളത് പോകുകയും ചെയ്‌തു’ എന്ന്.

അവിടംകൊണ്ടും നിർത്തിയില്ല പത്രം. സർക്കാർ പട്ടിണി വിളമ്പരുത് എന്ന തല ക്കെട്ടിൽ വിലക്കയറ്റത്തിനെതിരെയും വിമർശനം ഉയർത്തി. വാചകമടികൊണ്ട് വിലക്കയറ്റം പിടിച്ച് നിർത്താനാവില്ല എന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയണം എന്നതാണ് അതിൽ പ്രധാനം. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കയറുമ്പോൾ അത് പിടിച്ച് നിർത്തേണ്ട സംവിധാനങ്ങളൊക്കെ എവിടെ എന്നാണ് സമസ്‌ത സുപ്രഭാതത്തിലൂടെ ചോദിക്കുന്നത്.

അതിനിടയിൽ മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി രംഗത്തെത്തി, അതും എത്രയോ നാളുകൾക്ക് ശേഷം. ലീഗിൻ്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേയും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നുവെന്ന് പിണറായി വിജയൻ തുറന്നടിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാൻ പറ്റാത്തവരുമായി കൂട്ടു കൂടുന്നവരായി നിങ്ങൾ മാറി. 18 സീറ്റ് നേടുമ്പോൾ യുഡിഎഫിൻ്റ നില കൂടി പരിശോധിക്കണം, ലീഗിൻ്റെ മുഖം നഷ്‌ടപ്പെട്ടിരിക്കുന്നു എന്ന് കൂടി പിണറായി തുറന്നടിച്ചപ്പോൾ തോൽവിയിലൂടെ ഉണ്ടായ ആഘാതം ചെറുതൊന്നുമല്ല എന്ന് കേട്ടവർക്ക് മനസിലായി.

ലീഗിന്‍റെ മുഖം നഷ്‌ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖം നോക്കുന്ന താണ് നല്ലതെന്ന് ലീഗും തിരിച്ചടിച്ചു. തോൽവിയിലും വേണം ഒരു അന്തസ്, അങ്ങാടി യിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്, മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ രംഗത്തുണ്ടെന്ന ഒരു കുത്തിന് പിന്നാലെ ‘ചന്ദ്രിക’യും തുടങ്ങി.

‘കണ്ണാടി വെച്ചാല്‍ കോലം നന്നാകുമോ’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തി ലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. തോല്‍വിക്ക് കാരണം ഭരണവീഴ്‌ചയാണെന്ന് പിആര്‍ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ എഴുതി. വിഷയം നിയമസഭയിൽ എത്തിയപ്പോൾ തെരഞ്ഞെടുപ്പ് വിജയം മുസ്‍ലിം ലീഗിനെ മത്തുപിടിപ്പിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പിന്നാലെ ദേശാഭിമാനി ഉണർന്നു. മുഖ്യമന്ത്രി പറഞ്ഞതിന്‍റെ ചുവട് പിടിച്ചായിരുന്നു അത്. മുസ്‌ലിം ലീഗ് ഇപ്പോള്‍ ചെയ്യുന്നത് മുസ്‌ലിം സമുദായത്തിനകത്ത് ഉയര്‍ന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുര്‍ബലപ്പെടുത്തുന്നവിധം മതരാഷ്‌ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജണ്ട പ്രചരിപ്പിക്കലുമാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശൻ എഴുതി. കമ്യൂണിസ്റ്റുകാര്‍ മതനിരാസരാണെന്ന ലീഗ് പ്രസിഡന്‍റിന്‍റെ പ്രസ്‌താവനയും ഈ ഇടപെടലും മുസ്‌ലിം ലീഗിനെ മതരാഷ്‌ട്രവാദികളുടെ പാളയത്തിലേക്കെ ത്തിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണമെന്നും ദേശാഭിമാനി ഓർമിപ്പിച്ചു.

പിന്നാലെ ‘ചന്ദ്രിക’യും എത്തി. മലബാർ മേഖലയിലെ ജില്ലകൾ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്‌ട്രവാദികളാക്കുന്നു എന്ന് മുസ്‌ലിം ലീഗ് മുഖപത്രം പറഞ്ഞു. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്. മലബാർ സംസ്ഥാമാക്കണമെന്ന നിലപാട് ലീഗിന് ഇല്ല. മലപ്പുറം ജില്ല രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാർ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നത്. ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ട്. മാറ്റാരുടെയും നിലപാട് ഏറ്റെടുക്കേണ്ട ഗതികേട് ഇല്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയുമായി ചന്ദ്രിക എഴുതി.

മേൽപ്പറഞ്ഞതെല്ലാം ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഭവവികാസ ങ്ങളാണ്. ഇതിന്‍റെ ആകത്തുക ഒന്നേയുള്ളൂ- ‘പിടിച്ചതും വിട്ട് പറന്നതിന്‍റെ പിന്നാലെ പോയ’ സിപിഎം ഇനിയെങ്കിലും തിരുത്താനും പാഠം ഉൾക്കൊള്ളാനും തയ്യാറാകുമോ. വിഘടനവാദികൾക്കും പ്രതിക്രിയാവാദികൾക്കും ഇടയിലുണ്ടായിരുന്ന അന്തർധാര സജീവമായിരുന്നു എന്ന് ഇനിയെങ്കിലും മനസിലാക്കുമോയെന്നാണ് ട്രോളര്‍മാരുടെ ചോദ്യം.


Read Previous

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Read Next

രാജ്‌കോട്ട് വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; മൂന്ന് ദിവസത്തില്‍ മൂന്നാമത്തെ സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Most Popular