ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അടിമുടി മാറിയ നേതൃ നിരയുമായാണ് മൂന്ന് മുന്നണികളും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. ഘടകകക്ഷികളുമായി പരമാവധി വിട്ടു വീഴ്ചക്ക് മുന്നണികളെ നയിക്കുന്ന കക്ഷികള്‍ തയ്യാറാവുന്നു എന്നതും 2026 നെ വ്യത്യസ്തമാക്കുന്നു.
വിഎസ് അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, കാനം രാജേന്ദ്രന്, ഉമ്മന്‍ ചാണ്ടി , ഹൈദരാലി തങ്ങള്‍ എന്നിവരില്ലാത്ത തെരഞ്ഞെടുപ്പാണിത്തവണത്തേത്. മിക്ക കക്ഷികളുടേയും പടത്തലവന്മാരും മാറിയിരിക്കുന്നു. 2021 ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എ വിജയരാഘവനായിരുന്നു സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല. അനാരോഗ്യം കാരണം തെരഞ്ഞെടുപ്പ് വേളയില്‍ കോടിയേരി ബാലകൃഷ് ണന് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കുകയായിരുന്നു.
സിപിഐയെ നയിച്ചത് കാനം രാജേന്ദ്രനായിരുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചു. ലീഗിന്റെ തലപ്പത്തുണ്ടായിരുന്നത് ഹൈദരാലി ശിഹാബ് തങ്ങളായിരുന്നു. എന്‍ഡിഎയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. ബിഡിജെഎസിനെ നയിച്ചത് തുഷാര്‍ വെള്ളാപ്പള്ളി തന്നെയായിരുന്നു.
സികെ ജാനുവിന്റെ ജെആര്‍പി എന്‍ഡിഎ വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നതൊഴിച്ചാല്‍ 2026 ലെത്തു മ്പോള്‍ മുന്നണി ബന്ധങ്ങളില്‍ വലിയ മാറ്റങ്ങളില്ല. മൂന്ന് മുന്നണികളുടേയും സാരഥിമാര്‍ മാറിയെന്ന താണ് മറ്റൊരു സവിശേഷത. സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്.
സീറ്റ് വിഭജനത്തിലും മുന്നണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിലും എന്നും പ്രകടമായിരുന്ന ‘കോടിയേരി ടച്ച്’ എല്‍ഡിഎഫ് മിസ് ചെയ്യും. സിപിഐയും പുതിയ നേതൃത്വത്തിന് കീഴിലാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗ ത്തെത്തുടര്‍ന്ന് ബിനോയ് വിശ്വം നേതൃത്വം ഏറ്റെടുത്ത ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാ ണിത്.
യുഡിഎഫിലാണെങ്കില്‍ കോണ്‍ഗ്രസിലും ലീഗിലും സാരഥികള്‍ മാറിയിരിക്കുന്നു. മുല്ലപ്പള്ളി മാറി കെ സുധാകരനും പിന്നീട് സണ്ണി ജോസഫും കെപിസിസി അധ്യക്ഷന്മാരായ ശേഷം വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പാണിത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഡി സതീശനും നേതൃത്വത്തിലുണ്ട്. ഹൈദരാലി തങ്ങളുടെ വിയോഗത്തെത്തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീം ലീഗിനെ നയിക്കുന്നത്.
ബിജെപിയിലാകട്ടെ കെ സുരേന്ദ്രന് മാറിയ ശേഷമെത്തിയ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്ര ശേഖറി ന്റെ നേതൃത്വത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി കണ്‍വീനര്‍മാരും മാറി. എല്‍ഡിഎഫില്‍ ഇപി ജയരാജന് മാറി ടിപി രാമകൃഷ്ണൻ കണ്‍വീന റായി. യുഡിഎഫില്‍ എം എം ഹസ്സനു പകരം അടൂര്‍ പ്രകാശ് കണ്‍വീനറായി.
മുന്നണിക്കകത്തെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അനൗപചാരികമായി മൂന്ന് മുന്നണികളും മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ഇടതു മുന്നണിയില്‍ ഓരോ കക്ഷികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമു ണ്ടാകാനിടയില്ലെങ്കിലും ജയ സാധ്യത മുന്‍ നിര്‍ത്തി സീറ്റുകള്‍ വെച്ചു മാറുന്നതിനുള്ള ആലോചനകള്‍ നടന്നേക്കും.
110 സീറ്റുകള്‍ ലക്ഷ്യമിട്ട് 50 ദിവസം കൊണ്ട് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുമായി ജനങ്ങളിലേക്കിറങ്ങാ നാണ് ഇടതു മുന്നണിയുടെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും ഭരണ ത്തുടര്ച്ചക്ക് വേണ്ട സീറ്റുകള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്നുമാണ് സിപിഎം കണക്കു കൂട്ടുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മുന്നണിയില്‍ തന്നെ തുടരുന്നത് ഇടതു മുന്നണിക്ക് ആശ്വാസമാണ്.
2021 ല്‍ സിപിഐഎം, സിപിഐ, കേരളാ കോണ്‍ഗ്രസ് മാണി, ജെഡിഎസ്, എന്‍സിപി, ആര്‍ജെഡി, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ്, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവയടക്കമുള്ള പാര്‍ട്ടികളും സ്വതന്ത്രരുമാണ് ഇടതു മുന്നണി നിരയില്‍ അങ്കത്തട്ടിലിറങ്ങിയത്. ആര്‍എസ്പി ലെനിനിസ്റ്റ് മുന്നണിയുടെ ഭാഗമല്ലാതെ എന്നാല്‍ ധാരണയില്‍ മല്‍സരിച്ചു.
സിപിഎം 77, സിപിഐ 23 മാണി ഗ്രൂപ്പ് 12, ജെഡിഎസ് നാല്, എന്‍സിപി മൂന്ന്, ആര്‍ജെഡി മൂന്ന്, ഐഎന്‍ എല്‍ മൂന്ന്, കോണ്‍ഗ്രസ് എസ് ഒന്ന്, കേരളാ കോണ്‍ഗ്രസ് ബി ഒന്ന്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒന്ന് സ്വതന്ത്രര്‍ 12 എന്നിങ്ങനെയായിരുന്നു ഇടതു മുന്നണിയിലെ സീറ്റ് വിഭജനം. ഇതില്‍ നിലമ്പൂരില്‍ സ്വത ന്ത്രന് പകരം പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് തിരുവനന്തപുരം സെന്‍ട്രല്‍ ലഭിക്കുമോ എന്ന് ഉറപ്പായിട്ടില്ല.
ആര്‍ജെഡിയും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് അനുവദിക്കപ്പെടാന്‍ സാധ്യത കുറവാണ്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, പിജെ ജോസഫ് കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി, മാണി സി കാപ്പന്റെ കേരളാ ഡെമോക്രാറ്റിക് പാര്‍ട്ടി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആര്‍എംപി എന്നിവരും സ്വതന്ത്രരും 2021 ല്‍ പോരാട്ടത്തിനിറങ്ങി. കോണ്‍ഗ്രസ് 93, മുസ്ലീം ലീഗ് 25, കേരളാ കോണ്‍ഗ്രസ് 10, ആര്‍എസ്പി അഞ്ച്, മാണി സി കാപ്പന് രണ്ട്, ജേക്കബ് ഗ്രൂപ്പ് ഒന്ന്, സിഎംപി ഒന്ന്, ആര്‍എംപി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം.
ഇത്തവണ പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സികെ ജാനുവിന്റെ ജെആര്‍പി എന്നിവര്‍ക്കും മത്സരിക്കാനുള്ള സീറ്റുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. വരും നാളുകളില്‍ മുന്നണിയിലേക്ക് എത്താന്‍ ഇടയുള്ളവര്ക്കു കൂടി സീറ്റ് കണ്ടെത്തി നല്‍കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. സീറ്റുകള്‍ വെച്ചു മാറുന്നതടക്കമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ തിരിച്ചടി ഉണ്ടാവാതി രിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് നേതൃത്വം.
എന്‍ഡിഎയില്‍ ബിജെപി, ബിഡിജെ എസ്, എഐഎഡിഎംകെ, വിഷ്ണപുരം ചന്ദ്ര ശേഖരന്റെ കേരളാ കാമരാജ് കോണ്‍ഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്നിവയാണ് അങ്കത്തിനിറങ്ങിയത്. 2021 ല്‍ ബിജെപി 113 സീറ്റിലും ബിഡിജെഎസ് 21 സീറ്റിലും എഐഎഡിഎംകെ രണ്ട് സീറ്റിലും കാമരാജ് കോണ്‍ഗ്രസ്, ജെ ആര്‍പി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു. തലശ്ശേരി, ഗുരുവായൂര്‍ സീറ്റുകളില്‍ നാമ നിര്‍ദേശ പത്രിക തള്ളിപ്പോയതിനാല്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്ഥിമാരുണ്ടായിരുന്നില്ല.
ഏറ്റവുമധികം ഘടകകക്ഷികളുമായി എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത് 2016 ലായിരുന്നു. അന്ന് ബിജെപി 98 സീറ്റിലും ബിഡിജെഎസ് 36 സീറ്റിലും പി സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് നാല് സീറ്റിലും ജെഎസ്എസ്, ജെആര്‍പി എന്നിവര്‍ ഓരോ സീറ്റിലുമായിരുന്നു മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടു എന്ന തോന്നലുള്ള ബിഡിജെഎസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം തീരുമാനമെടുത്തിട്ടില്ല.
സീറ്റ് വിഭജനത്തിനു ശേഷമാണ് സാധാരണ ഗതിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാറുള്ള തെങ്കിലും പ്രധാന പാര്ട്ടികളുടേയൊക്കെ സാധ്യതാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാവാന്‍ സാധ്യതയു ള്ളവര്‍ ഇതിനകം തന്നെ രംഗം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മിലും സിപിഐയിലും മുസ്ലീം ലീഗിലും രണ്ട് ടേം വ്യവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ജയ സാധ്യത പ്രധാനമായതു കാരണം രണ്ട് ടേം വ്യവസ്ഥ ചിലരുടെ കാര്യത്തില്‍ ഒഴിച്ചു നിര്‍ത്തുമെന്നാണ് സൂചന.
ഫെബ്രുവരി മാസം സംസ്ഥാനത്തു നടക്കുന്ന കേരള യാത്രകളെത്തുടര്ന്ന് സ്ഥാനാര്‍ഥികള്‍ പരസ്യ മായിത്തന്നെ രംഗത്തിറങ്ങും. കേരള യാത്രകളിലാവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശ വ്യക്ത മാവുക. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടു കള്ക്കുമെതിരായ വിശദീകരണവുമായാണ് ഇടതു മുന്നണി മൂന്ന് മേഖലാ ജാഥകള്‍ ആസൂത്രണം ചെയ്യുന്നത്. എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും നയിക്കുന്ന ജാഥകളില്‍ യുഡിഎഫിന്റെ വര്‍ഗീയ പ്രീണനവും രാഹുല്‍ മാങ്കൂട്ടം വിഷയവും ഉയരാനിടയുണ്ട്.
ഫെബ്രുവരിയില്‍ത്തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന യുഡിഎഫ് യാത്രയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും ഇടതു സര്‍ക്കാരിന്റെ അഴിമതികളും ആയിരിക്കും പ്രധാന വിഷയങ്ങള്‍. ബിജെപിയുമായി സിപിഎം സര്‍ക്കാര്‍ നടത്തുന്ന ഒത്തു തീര്‍പ്പുകളും കോണ്‍ഗ്രസ് പ്രചാരണങ്ങളില്‍ തുറന്നു കാട്ടും. ബിജെപി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കി വികസിത കേരളത്തിന് ബിജെപി ഭരണം എന്ന മുദ്രാവാക്യമാകും ഉയര്‍ത്തുക.
കേരളത്തെ ഭീകരരുടെ താവളമാക്കാതിരിക്കുന്നതിന് ‘സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യവും ബിജെപി മുന്നോട്ടു വെക്കുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മുദ്രാവാക്യം ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതായിരുന്നു. യുഡിഎഫ് മുന്നോട്ട് വെച്ചത് ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതായിരുന്നു. പുതിയ കേരളം മോദിക്കൊപ്പം എന്നതായിരുന്നു എന്‍ഡിഎയുടെ പരസ്യ വാചകം. 2026 ലേക്കെത്തുമ്പോള്‍ ‘വികസിത ഭാരതം വികസിത കേരളം- മാറാത്തത് ഇനി മാറും’ എന്നതാണ് എന്‍ ഡിഎയുടെ പരസ്യ വാചകം. യുഡിഎഫിനു വേണ്ടി സുനില്‍ കനഗോലുവിന്റെ സംഘം പരസ്യം വാചകത്തിന്റെ പണിപ്പുരയിലാണ്. എല്‍ഡിഎഫിന്റെ ഇത്തവണത്തെ പരസ്യ വാചകവും ഇതേ വരെ തയാറായിട്ടില്ല.
