
ന്യൂഡല്‍ഹി: ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളി ലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്.
അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
കുട്ടിക്കാലം മുതൽ ആർഎസ്എസ് അനുഭാവിയായ ആർലെകർ 1989ലാണ് ബിജെപിയിൽ ചേർന്നത്. ഗോവയിലെ ക്യാബിനറ്റ് മന്ത്രിയും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980 മുതൽ ഗോവയിലെ ബിജെപി യിലെ നേതാക്കളിലൊരാളാണ്. 2015ൽ വനം പരിസ്ഥിതി മന്ത്രിയായും ചുമതലയേറ്റു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചൽ പ്രദേശ് ഗവർണറായത്.