ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി ബി എസ് ഇ ഉദ്യോഗസ്ഥർ എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അടുത്ത മാസം മൂന്നിനാണ് സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ പരീക്ഷ മാറ്റണമെന്ന് ഡൽഹി അടക്കമുളള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുളളവരും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരും സി ബി എസ് ഇയും തമ്മിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചകൾ നടന്നുവരികയായിരുന്നു. പരീക്ഷകൾ റദ്ദാക്കില്ലെന്നും, തീയതി മാറ്റിയേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നതെങ്കിലും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.