ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പത്തനംതിട്ട : നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യൂട്യൂബ് ചാനല്‍ ഉടമ തിരുവല്ല സ്വദേശി അജു അലക്‌സിനെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരണവുമായി സിഐ സുനില്‍ കൃഷ്‌ണൻ. ടെറിട്ടോറിയല്‍ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നതെന്നും മോഹൻലാല്‍ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാല്‍ എന്ന വ്യക്തിയെ ആക്ഷേപിച്ചതില്‍ അല്ല സൈന്യ ത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം എന്ന് മോഹൻലാല്‍ പറഞ്ഞതായി സിഐ സൂചിപ്പിച്ചു.
ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാൺ ഇടേണ്ടത് അത്യാവശ്യമാണ്. ശക്തമായ നടപടി എടുത്താൽ മാത്രമേ ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കൂ വെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് ഉന്നതതല നിര്‍ദേശമെന്നും സിഐ കൂട്ടിച്ചേർത്തു.
അജു അലക്‌സിന്‍റെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, മോഹൻലാല്‍ അടക്കമുള്ള വരുടെ വിശദമായ മൊഴിയെടുത്ത് കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടൻ മോഹൻലാലിനെ അധിക്ഷേപിച്ച കേസിൽ ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ നിയമ നടപടിയെടുക്കുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്‌ണൻ. മോഹൻലാൽ വിളിച്ചിരുന്നുവെന്നും, സൈന്യത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം ഉണ്ടായതെന്ന് പറഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് യൂട്യൂബര്‍ ചെകുത്താൻ എന്ന അജു അലക്‌സ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. മോഹൻ ലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയുമെന്നും അജു അലക്‌സ് അറിയിച്ചു.
കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്‌സ് പറഞ്ഞു. എന്നാല്‍, താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. പക്ഷേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹൻലാലി നെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കുമെന്നും അജു വ്യക്തമാക്കി.
ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്‍റെ വിലപ്പെട്ട സമയം മോഹൻലാല്‍ കളഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്‌തതെന്നും അജു അലക്‌സ് പറഞ്ഞു.
ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്‌തത്. മാത്രമല്ല ഇത്തരത്തില്‍ എടുത്ത ചിത്രങ്ങള്‍ മോഹൻലാലിന്‍റെ ഫേസ്‌ബുക്ക് പേജില്‍ പോസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല.
പൊലീസ് കേസെടുത്തതിന് പിന്നാലെ താൻ ഒളിവിലാണെന്നൊക്കെ പ്രചരിപ്പിച്ചു. സ്‌റ്റേഷനില്‍ എത്താൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍ നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചത്. താൻ സ്‌റ്റേഷനിലെത്തിയ ശേഷം പിന്നീട് പലകാര്യങ്ങളും പ്രചരിച്ചു വെന്നും അജു അലക്‌സ് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിൽ എടുത്ത അജുവിനെ ഇന്നലെ (ഓഗസ്‌റ്റ് 9) രാത്രിയോടെയാണ് ജാമ്യത്തില്‍ വിട്ടത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി നടൻ സിദ്ദിഖിന്‍റെ പരാതിയിലാണ് അജുവിനെതിരെ പൊലീസ് കേസെടുത്തത്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിൽ പോയിരുന്നു.
ചെകുത്താന്‍ എന്ന പേരില്‍ യൂട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്നയാളാണ് അജു അലക്‌സ്. വയനാട്ടില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയുണ്ടായത്. വിവാദ വിഡിയോകളിലൂടെ കുപ്രസിദ്ധനാണ് അജു അലക്‌സ്.