
ന്യൂഡല്‍ഹി: ഇറാനിയൻ മണ്ണിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് കോണ്‍ഗ്രസ്. ഇറാൻ്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണവും അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയ റ്റവും അസ്ഥിരത വർധിപ്പിക്കുകയും കൂടുതൽ സംഘർഷങ്ങൾക്ക് വിത്തുകൾ വിതയ്ക്കുകയും ചെയ്യും. സംഘർഷങ്ങൾ ലഘൂകരിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളിലേക്ക് എത്തുന്നതിനുമായി എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിച്ച് ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മാധ്യമ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
“ഇറാൻ മണ്ണിൽ ഇസ്രയേൽ നടത്തിയ സമീപകാല ബോംബാക്രമണങ്ങളെയും കൊലപാതകങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിക്കുന്നു. ഗുരുതരമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങ ൾക്ക് കാരണമാകുന്നതാണിത്. ഇറാൻ്റെ പരമാധികാരത്തിനു നേരെയുള്ള ഈ ആക്രമണവും അവകാശ ങ്ങൾക്കു മേലുള്ള കടന്നുകയറ്റവും, അത് വ്യോമാക്രമണങ്ങളിലൂടെയോ രഹസ്യ കൊലപാതകങ്ങളി ലൂടെയോ ആകട്ടെ, അസ്ഥിരത വർധിപ്പിക്കുകയും കൂടുതൽ സംഘർഷങ്ങൾക്ക് വിത്തുകൾ വിതയ്ക്കു കയും ചെയ്യുന്നതാണ്.
അക്രമമല്ല മറിച്ച് നയതന്ത്രം, ചര്‍ച്ചകള്‍, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് നിയമാനുസൃതവും സുസ്ഥിരവുമായ മുന്നോട്ടുള്ള പാതയെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. ശത്രുത ഉടനടി അവസാ നിപ്പിക്കണം. ഇതിനകം ദുർബലമായ ഒരു പ്രദേശത്തെ വിശാലമായ യുദ്ധത്തിലേക്ക് തള്ളിവിടുന്നതാണ് തുടർച്ചയായ സൈനിക ഇടപെടൽ. വിനാശകരമായ മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാത ങ്ങളാണ് അതുണ്ടാക്കുന്നത്.
ഇറാനുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധങ്ങളുണ്ട്. സമീപ ദശകങ്ങളിൽ ഇസ്രയേലുമായി തന്ത്രപരമായ ബന്ധവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സവിശേഷ നിലപാട് സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനത്തിനുമുള്ള പാലമായി പ്രവർത്തിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തവും നയതന്ത്രപരമായ കരുത്തും നമ്മുടെ രാജ്യത്തിന് നൽകുന്നു.
പശ്ചിമേഷ്യയിലുടനീളം ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മേഖലയിലെ സമാധാനം ഒരു ഭൗമരാഷ്ട്രീയ ആശങ്കയേക്കാൾ ഒരു സുപ്രധാന ദേശീയ താൽപ്പര്യമാണ്. ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിച്ച് സംഘര്‍ഷങ്ങള്‍ കുറയ്ക്കുകയും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കുകയും വേണം” – ജയറാം രമേഷ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ബുഷ്ഹര്‍ പ്രവിശ്യയിലെ ഇറാൻ്റെ എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു. ഇതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ തിരിച്ചടിച്ചു. ഇസ്രയേല്‍ നഗരങ്ങള്‍ക്ക് മുകളില്‍ കനത്ത മിസൈല്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. വിവിധ ഇടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി.