ഇന്ത്യാ സഖ്യത്തിൻറെ പ്രധാന കക്ഷി കോൺഗ്രസ്; രാഹുൽ ഗാന്ധി തന്നെ നേതാവെന്നും പാർട്ടി


ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്‍റെ കാതല്‍ തങ്ങള്‍ തന്നെയെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. രാഹുല്‍ ഗാന്ധി തന്നെയാണ് പ്രതിപക്ഷനിരയെ നയിക്കാന്‍ കരുത്തുറ്റ നേതാവെന്നും കോണ്‍ഗ്രസ്. സമാദ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്‌ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ നേതൃമാറ്റ ആവശ്യവും കോണ്‍ഗ്രസ് തള്ളി.

രാഹുലിനെതിരെയുള്ള ഇത്തരം ശബ്‌ദങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷഭരിതനാക്കും. കാരണം പാര്‍ലമെന്‍റിനകത്തും പുറത്തും നിരവധി വിഷയങ്ങളുയര്‍ത്തി അദ്ദേഹത്തെ നിരന്തരം കടന്നാക്രമിക്കുന്നത് പ്രതിപക്ഷ നേതാവായ രാഹുലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

2024ലെ മഹാരാഷ്‌ട്ര നിയമസഭയില്‍ ഇന്ത്യ സഖ്യം ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തി ലാണ് നേതൃത്വമാറ്റം സംബന്ധിച്ച മുറവിളികള്‍ സഖ്യത്തില്‍ ശക്തമായത്. ഹരിയാനയിലും ജമ്മുകശ്‌മീ രിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായിരുന്നില്ല. ജാര്‍ഖണ്ഡില്‍ മാത്രമാണ് പ്രതിപക്ഷത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും അധികാരം പിടിക്കാനായത്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് കേവലം മാസങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്ന നിലയില്‍ ഈ നാല് സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഏറെ നിര്‍ണായക മായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം 543 സീറ്റുകളില്‍ 234 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നു. ബിജെപി നയിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന് കേവലം 292 സീറ്റുകളേ നേടാനായുള്ളൂ. 2019ലെ 52 സീറ്റുകള്‍ കോണ്‍ഗ്രസ് ഇരട്ടിയാക്കി. അതേസമയം കാവിപ്പാര്‍ട്ടി 303ല്‍ നിന്ന് 240ലേക്ക് ചുരുങ്ങി. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെഡിയുവിന്‍റെയും ടിഡിപിയുടെയും സഹായം വേണ്ടി വന്നു.

രാഹുല്‍ വിരുദ്ധ ശബ്‌ദങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷഭരിതനാക്കുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍.

സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ കാരണമായി. എസ്‌പി നേതാവ് രാം ഗോപാല്‍ യാദവാണ് ആദ്യമായി രാഹുലിനെതിരെ ശബ്‌ദമുയര്‍ത്തിയത്. പല വലിയ സംസ്ഥാനങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് ആയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാലെ ഇന്ത്യാ സഖ്യത്തെ നയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ സഖ്യത്തില്‍ ചേരാന്‍ വിസമ്മതിച്ചിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഇതിനെ പിന്തുണച്ച് ആര്‍ജെഡി സ്ഥാപകന്‍ ലാലുപ്രസാദ് യാദവ് രംഗത്തെത്തി.

ഇന്ത്യാ ബ്ലോക്കിനെ ശക്തിപ്പെടുത്താന്‍ ടിഎംസി ഒന്നും ചെയ്‌തിട്ടില്ല. സഖ്യത്തിന്‍റെ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് രാഹുല്‍ഗാന്ധിയാണ്. ഇപ്പോള്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സഖ്യത്തെ നയിക്കുന്നതും അദ്ദേഹമാണ്. നേതൃമാറ്റത്തിന് വേണ്ടിയുള്ള മുറവിളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പശ്ചിമബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കോണ്‍ഗ്രസാണ് ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷത്തെ ഒറ്റകക്ഷി. അതുപോലെ തന്നെ ഒരു ദേശീയ കക്ഷിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഏകോപിപ്പിച്ചത് ലോക്‌സഭ മുന്‍ നേതാവ് കൂടിയായ ചൗധരിയാണ്.

മഹാരാഷ്‌ട്രയില്‍ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്ത് വന്നത് പ്രതിപക്ഷമായ മഹാവികാസ് അഘാടിയില്‍ നിന്നുള്ള എസ് പി അംഗം അബു അസ്‌മി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌തപ്പോഴാണ്. പ്രതിപക്ഷാംഗങ്ങള്‍ സത്യപ്രതിജ്ഞയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. ബിജെപി നയിക്കുന്ന മഹായുതി തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് മഹാവിജയം കൊയ്‌തതെന്ന് ആരോപിച്ചായിരുന്നു സത്യപ്രതിജ്ഞാ ബഹിഷ്ക്കരണത്തിന് സഖ്യം തീരുമാനിച്ചത്.

പിന്നീട് അസ്‌മി സഖ്യം ഉപേക്ഷിക്കുകയും ചെയ്‌തു. ശിവസേന യുബിടിയുടെ പരസ്യമാണ് സഖ്യമു പേക്ഷിക്കാന്‍ അസ്‌മിയെ പ്രേരിപ്പിച്ചത്. 1992 ഡിസംബര്‍ ആറിലെ ബാബറി മസ്‌ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട പരസ്യമാണ് അസ്‌മിയെ പ്രകോപിപ്പിച്ചത്. അതേസമയം എസ്‌പി എംവിഎയുടെ ഭാഗമാ ണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് മുഹമ്മദ് ആരിഫ് നസീം ഖാന്‍ ഇടിവിയോട് പറഞ്ഞു. എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനി ക്കുന്നത് അബു അസ്‌മിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

അകക്കണ്ണിൻറെ വെളിച്ചത്തിൽ മയ്യഴിയുടെ വികസനത്തിന് ചുക്കാൻ പിടിക്കാൻ മുനിസിപ്പൽ കമ്മീഷണറായി ചുമതലയേറ്റു, ഈ കമ്മീഷണർ ചില്ലറക്കാരനല്ല; പ്രതിബന്ധങ്ങളോട് പടവെട്ടി വെട്ടിപ്പിടിച്ച നേട്ടങ്ങളുമായി സതേന്ദ്ര സിങ് ഐഎഎസ്

Read Next

ലോക സമാധാനത്തിൻ്റെ അടിത്തറ മനുഷ്യാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »