ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യാൻബു: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ കേന്ദ്രമായ സാംറഫ് (SAMREF) റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ റിഫൈനറി സമുച്ചയത്തിൽ പതിച്ചതെന്ന് മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ഡ്രോൺ പതിച്ചതിനെത്തുടർന്ന് പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങൾ സാങ്കേതിക വിദഗ്ധർ വിലയിരുത്തി വരികയാണ്. ഉല്പാദനത്തെ ഇത് എത്രത്തോളം ബാധിക്കുമെന്ന് മന്ത്രാലയം പരിശോധിച്ചു വരുന്നു. ആക്രമണത്തിന് പിന്നാലെ യാൻബു വ്യവസായ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ലോകത്തെ എണ്ണ വിതരണ ശൃംഖലയെ തകർക്കാനും ആഗോള ഊർജ്ജ സുരക്ഷയെ അസ്ഥിര പ്പെടുത്താനുമുള്ള ഭീരുത്വപരമായ നീക്കമാണിതെന്ന് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നേരെയുള്ള ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രോൺ വിക്ഷേപിച്ച ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സുരക്ഷാ സേനയും ഇന്റലിജൻസ് വിഭാഗവും. അതിർത്തി കടന്നുള്ള ഇത്തരം ഭീകരാക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് പ്രതിരോധ മന്ത്രാലയം ഈ സംഭവത്തെ കാണുന്നത്.
