യുഎഇയും ഒപെക് പ്ലസ്സുമായുള്ള പ്രശ്‌നങ്ങൾ നേരത്തേ പരിഹരിച്ചത്; 2025 മുതൽ എണ്ണ ഉത്പാദനം കൂട്ടുമെന്ന് സൗദി ഊർജ മന്ത്രി


റിയാദ്: സൗദി അറേബ്യ 2025 മുതൽ 2027 വരെ എണ്ണ ഉത്പാദന ശേഷി വർധിപ്പിക്കുമെന്നും 2028ൽ പ്രതിദിനം 12.3 ദശലക്ഷം ബാരൽ എന്ന നിലവിലെ സ്ഥിതിയിലേക്ക് മടങ്ങുമെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണ ഉത്പാദനം വർധിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരമാനം എടുക്കാൻ ഒപെക് പ്ലസ് എന്ന പേരിൽ അറിയപ്പെടുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും അവകാശമുണ്ടെന്നും സൗദി ഊർജമന്ത്രി വ്യക്തമാക്കി. ‘നിലവിൽ ഞങ്ങൾ ഉത്പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലിൽനിന്ന് 12 ദശലക്ഷം ബാരലായി ക്രമീകരിച്ചു. പക്ഷെ, 2025ൽ ഉത്പാദനത്തിൽ ചെറിയ വർധനവ് ഉണ്ടാകും. 2026ലും 2027ലും എണ്ണ ഉത്പാദനം കാര്യമായിത്തന്നെ വർധിപ്പിക്കും. തുടർന്ന് 2028ൽ 12.3 ദശലക്ഷം പ്രതിദിന ബാരൽ എന്ന നിലവിലെ സ്ഥിതിയിലേക്ക് ഞങ്ങൾ തിരികെ വരും,’- സൗദി ഊർജ മന്ത്രി പറഞ്ഞു.

എന്നാൽ ഒപെക് പ്ലസ് രാജ്യങ്ങൾ ആഗോള എണ്ണ കമ്പോളത്തിലെ വില നിശ്ചയിക്കുന്ന സംവിധാനം എന്ന നിലയിൽനിന്ന് കമ്പോളത്തിനായി മത്സരിക്കുന്ന രീതിയിലേക്ക് മാറുകയാണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ടെന്നും ഭീഷണികളുടെ അത്തരം രീതികൾ ഒപെക് പ്ലസ് രാജ്യങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇയും ഒപെക് പ്ലസ്സുമായുള്ള പ്രശ്‌നങ്ങൾ നേരത്തേ പരിഹരിച്ചതാണെന്നും മന്ത്രി അറിയിച്ചു. യുഎഇ ഒപെക് പ്ലസ്സിൽനിന്ന് പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ച് ഉയർന്നുവന്ന മാധ്യമ വാർത്തകളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്. യുഎഇയുമായുള്ള പ്രശ്‌നങ്ങൾ അബുദാബിയിൽ നടന്ന ഒരു വിരുന്നിലൂടെ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. “യുഎഇ ഒപെക്കിനൊപ്പം തുടരുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ആളുകൾക്ക് സംശയമുണ്ടായിരുന്നു. എന്നാൽ അബുദാബിയിൽ നടന്ന ഒരു വിരുന്നിൽ ആ പ്രശ്‌നം പരിഹരിച്ചു. ഭക്ഷണം വളരെ നന്നായിരുന്നു” – മന്ത്രി തമാശ രൂപത്തിൽ പറഞ്ഞു.

കൊവിഡിന് ശേഷം ആഗോള തലത്തിൽ യാത്രകൾ പഴയനിലയിലേക്ക് തിരികെ എത്തിയ സാഹചര്യത്തിൽ വരുംനാളുകളിൽ എണ്ണയ്ക്കുള്ള ഡിമാന്റ് വർധിക്കുമെന്ന് ചർച്ചയിൽ, ഒപെക് പ്ലസ് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് പറഞ്ഞു. എണ്ണയുടെ ഡിമാന്റും വിതരണവും അടിസ്ഥാനമാക്കിയാണ് ഒപെക് തീരുമാനങ്ങൾ കൈക്കൊ ള്ളുന്നത്. കഴിഞ്ഞ വർഷം, ആഗോള വിപണിയിലെ എണ്ണയുടെ ഡിമാൻഡിനെ ക്കുറിച്ചുള്ള ഒപെക്കിന്റെ പ്രവചനം ഏറ്റവും മികച്ചതായിരുന്നു. ഒപെക്കിന്റെ പ്രവചനത്തെ വിമർശിച്ചവരെല്ലാം പിന്നീട് അക്കാര്യം അംഗീകരിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. വിപണി സുസ്ഥിരമാക്കുന്നതിനും വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും എണ്ണ വ്യവസായത്തിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ഒപെക് + മേധാവി കൂട്ടിച്ചേർത്തു.

അതേസമയം, ഒപെക് രാജ്യങ്ങളോടും അതിന്റെ ഉപഭോക്താക്കളോടും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. സൗദി അറേബ്യ, യുഎഇ, റഷ്യ, അൾജീരിയ, കസാക്കിസ്ഥാൻ, കുവൈറ്റ്, ഒമാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയെ ‘മഹത്തായ എട്ട്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് സ്വമേധയാ തങ്ങളുടെ ഉത്പാദനം കുറയ്ക്കുകയെന്ന ത്യാഗമാണ് അവർ ചെയ്യുന്നതെന്നും വ്യക്തമാക്കി. യുഎഇയും സൗദി അറേബ്യയും മേഖലയിലെ മറ്റ് പ്രധാന സമ്പദ്‍വ്യവസ്ഥകളും കിഴക്കിനെ പടിഞ്ഞാറുമായും തെക്കിനെ വടക്കുമായും ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.’

എണ്ണ ഉത്പാദനത്തിൽ നിലവിൽ വരുത്തിയിരിക്കുന്ന നിയന്ത്രണം 2025 അവസാനം വരെ തുടരാൻ കഴിഞ്ഞ ആഴ്ച ചേർന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗത്തിൽ തീരുമാനമായിരുന്നു. അടുത്ത വർഷം അവസാനം വരെ പ്രതിദിനം 2.2 ദശലക്ഷം ബാരൽ വരെ സ്വമേധയാ ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ് റിയാദിൽ നടന്ന ഒപെക് പ്ലസ് യോഗത്തിൽ തീരുമാനമായത്. റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെകും സഖ്യകക്ഷികളും ഉൾപ്പെടുന്ന സഖ്യം 2022 അവസാനം മുതൽ എണ്ണ ഉത്പാദനത്തിൽ കാര്യമായ കുറവ് വരുത്തിയിരുന്നു. നിലവിൽ, പ്രതിദിനം 5.86 ദശലക്ഷം ബാരലാണ് ഒപെക് പ്ലസ് രാജ്യങ്ങൾ ഉത്പാദനത്തിൽ കുറവ് വരുത്തിയിരിക്കുന്നത്. ആഗോള എണ്ണ ആവശ്യത്തിന്റെ ഏകദേശം 5.7 ശതമാനമാണിത്.

അതേസമയം, യുഎഇയുടെ പുതിയ ഉത്പാദന ലക്ഷ്യം യോഗം അംഗീകരിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. പ്രതിദിനം 2.9 ദശലക്ഷം ബാരലിൽ നിന്ന് 2025ൽ പ്രതിദിനം 3.519 ദശലക്ഷം ബാരലായാണ് വർധിപ്പിച്ചത്. ഈ വർധനവ് 2025 ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ ഘട്ടം ഘട്ടമായി നടപ്പിലാക്കും.


Read Previous

സംസം വെള്ളത്തിലും മായം; കുവൈറ്റിൽ വിതരണത്തിനെത്തിച്ച 23,000 വ്യാജ ബോട്ടിലുകൾ പിടിച്ചെടുത്തു

Read Next

ഫാ. സ്റ്റാന്‍ സ്വാമിയെ പോലെ ഹേമന്ത് സോറനും ജയിലില്‍ പീഡിപ്പിക്കപ്പെടുന്നു; ആരോപണവുമായി ഭാര്യ കല്‍പന സോറന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »