എട്ടുമണിക്കൂര്‍ പിന്നിട്ടു, കുട്ടി എവിടെ? മഞ്ഞ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം, ഹെല്‍പ് ലൈന്‍ നമ്പറുകള്‍


തിരുവനന്തപുരം: പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്ത് നിന്ന് രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചു. കുട്ടിയെ കാണാതായിട്ട് എട്ടുമണിക്കൂര്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്തുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഉടനീളം പൊലീസ് അരിച്ചുപെറുക്കുക യാണ്. മറ്റു ജില്ലകളിലേക്കും അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2743195 എന്ന നമ്പറിലേക്കോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കോ വിളിച്ച് അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കാനുള്ള സംവിധാ നവും സജ്ജമാക്കിയതായി കേരള പൊലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് അര്‍ദ്ധരാത്രി 12 മണിയോടെ കാണാതായത്. കാണാതായപ്പോള്‍ കുട്ടി കറുപ്പില്‍ പുള്ളിയുള്ള ടീഷര്‍ ട്ടാണ് ധരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.

മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് കാണാതായത്. ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. സംശയാസ്പദമായി ഒരു മഞ്ഞ ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. ഒരാളേ ഈ സ്‌കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഏറ്റെടുത്തു. കുട്ടിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. നാടോടികളായ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്.

ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ജില്ലാ അതിര്‍ത്തികളില്‍ അടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന നാടോടി സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കുട്ടിയെ കണ്ടെത്താനായി അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ സ്ഥലം എംഎല്‍എയായ ആന്റണി രാജുവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കുട്ടിയുടെ മുത്തശ്ശി കരഞ്ഞു. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തണമെന്നാണ് മുത്തശ്ശി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ബന്ധപ്പെട്ടിരുന്നതായും, വ്യക്തമായ സൂചനകള്‍ ഒന്നുമില്ലാത്തതിനാല്‍ എല്ലാ സാധ്യതകളും പരിശോധിച്ചു വരുന്നതായി ആന്റണി രാജു പറഞ്ഞു.


Read Previous

ബൈക്ക് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോയുടെ പിന്നിലേക്ക് പാഞ്ഞുകയറി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

Read Next

ടി.പി വധക്കേസ്: വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, രണ്ടുപേരെ വെറുതേവിട്ടത് റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »