
ദോഹ: യു.എ.ഇ സന്ദർശനത്തിനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അബൂദബിയിൽ ഊഷ്മള വരവേൽപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ അബൂദബി പ്രസിഡൻഷ്യൽ ൈഫ്ലറ്റ് ടെർമിനലിലെത്തിയ അമീറിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്ര തലവന്മാരും ഗസ്സയിലെ ഇസ്രായേൽ ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച നടത്തിയതായി അമിരി ദിവാൻ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. മേഖലയിൽ മാനുഷിക സഹായമെത്തിക്കുന്നത് സംബന്ധിച്ചും, സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ആക്രമണം വ്യാപിപ്പിക്കുന്നത് തടയാനുള്ള സാധ്യമായ മാർഗങ്ങളെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, അമിരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സെക്യൂരിറ്റി സർവിസ് മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി ഉൾപ്പെടെ ഉന്നത സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻസായിദ് അൽ നഹ്യാൻ, ഉപ ഭരണാധികാരികളായ ശൈഖ് ഹസ്സ ബിൻ സായിസ് അൽ നഹ്യാൻ, ശൈഖ് താനൂൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഉൾപ്പെടെ ഉന്നതരും പങ്കെടുത്തു.