കൊച്ചി: ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ. എം ജി ശ്രീകുമാറിനെ പോലെയൊരാളെ മോശക്കാരനാക്കുകയായിരുന്നില്ല, കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മറ്റുള്ളവർക്ക് മാതൃകയാകേണ്ടയാളാണ് അദ്ദേഹം. ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യരുതെന്ന് ജോലിക്കാർക്കും പറഞ്ഞുകൊടുക്കണം. മാർച്ച് 31ന് എം ജി ശ്രീകുമാറിന്റെ സഹായി എത്തിയാണ് പിഴയടച്ചത്. സംഭവം നടക്കുമ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ലെന്നും അക്ബർ പറഞ്ഞു.
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് ഹരിത കർമ്മസേനയ്ക്ക് പ്ലാസ്റ്റിക് ശേഖരിക്കാൻ സാധിക്കുന്നില്ലെന്നും അക്ബർ പറഞ്ഞു. ഹരിത കർമ്മ സേന അംഗങ്ങൾ ആ വീട്ടിൽ ചെല്ലുമ്പോൾ ആളില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി അകത്ത് പ്രവേശിപ്പിക്കില്ല. അല്ലെങ്കിൽ ഇവിടെ ഭക്ഷണമൊന്നും ഉണ്ടാക്കാറില്ലെന്നും പ്ലാസ്റ്റിക്ക് ഇല്ല എന്നും പറഞ്ഞ് അവരെ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. സർക്കാർ നിയമം അനുസരിച്ച് ഇക്കാര്യം പഞ്ചായത്തിന് ബോദ്ധ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പിഴയായി 25,000 രൂപ എം ജി ശ്രീകുമാറിന് അടക്കേണ്ടിവന്നത്. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്‌തത് തെറ്റാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.