
ചെന്നെെ: തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന എട്ടാമത്തെ വ്യക്തിയായ എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിൽ ഈ മഹാരഥൻമാരുടെ പേരുകളോടു കൂടിയ മന്ത്രിമാർ ഉണ്ടെന്നത് കൗതുകമുണർത്തുന്നതാണ്.ആർ. ഗാന്ധി, കെ.എൻ. നെഹ്‌റു എന്നിവരാണ് ആ മന്ത്രിമാർ. ആർ. ഗാന്ധി, സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്‌സ്റ്റൈയിൽസ് മന്ത്രിയാണ്. കെ.എൻ. നെഹ്‌റുവാകട്ടെ നഗര വികസനവും മുനിസിപ്പൽ ഭരണ വകുപ്പുമാണ് കൈകാര്യം ചെയ്യുക. സോവിയറ്റ് നേതാവിന്റെ ഓർമയ്ക്കായി മകന് സ്റ്റാലിൻ എന്ന് പേരിട്ട കലെെജ്ഞർപോലും തന്റെ മകന്റെ മന്ത്രിസഭയിൽ നെഹ്‌റുവും ഗാന്ധിയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാണില്ല.
റാണിപേട്ട് ജില്ലയിൽ നിന്നും നാലു തവണ എം.എൽ.എ ആയിട്ടുളള ആർ. ഗാന്ധി ആദ്യമായാണ് മന്ത്രി ആകുന്നത്. കെ.എൻ. നെഹ്‌റുവാകട്ടെ തിരുച്ചിറപ്പളളിയിൽ നിന്നുളള ഡി.എം.കെയുടെ ശക്തനായ നേതാവാണ്. അദ്ദേഹം നാലാം തവണയാണ് ഡി.എം.കെ മന്ത്രിസഭയിൽ അംഗമാവുന്നത്.ഗാന്ധി എന്ന് പേരുളള രണ്ടാമതൊരാൾ കൂടി തമിഴ്നാട് നിയമസഭയിൽ എത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പേര് എം.ആർ. ഗാന്ധിയെന്നാണ്. നാഗർകോവിൽ മണ്ഡലത്തിൽ നിന്നും വിജയിച്ച ഇദ്ദേഹം ബി.ജെ.പി അംഗമാണ്. മനസാക്ഷിയെ തൊട്ട് സത്യപ്രതിജ്ഞചൊല്ലി അധികാരത്തിലേറ്റ സ്റ്റാലിനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഗാന്ധിയും നെഹറുവുമെല്ലാം തമിഴ്മക്കൾക്കായി കരുതിവച്ചിരിക്കുന്നതെന്താണെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
എം.കെ. സ്റ്റാലിൻ ജനിച്ച് നാലാം ദിവസമാണ് ജോസഫ് സ്റ്റാലിൻ അന്തരിച്ചത്. പെരിയാറിനെ പരിചയപ്പെട്ടിരുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റാകുമായിരുന്നുവെന്ന് പലതവണ പറഞ്ഞിട്ടുള്ള എം. കരുണാനിധി സോവിയറ്റ് നേതാവിന്റെ ഓർമയ്ക്കായി ആ പേരു നൽകുകയായിരുന്നു.