
സൗദി അറേബ്യയിലെ ചെങ്കടലില്‍നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യം ശാസ്ത്ര ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ദേഷ്യം വിട്ടുമാറാത്ത മുഖം, കൂര്‍ത്തുനീണ്ട പല്ലുകള്‍, ചുവന്നുതുടുത്ത ദേഹം എന്നിവ ചേർന്നതാണ് ഇതിന്റെ രൂപം. ദേഷ്യ ക്കാരനാണെങ്കിലും രണ്ട് സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ള ഈ ഇത്തിരിക്കുഞ്ഞന്റെ പേര് ‘ഗ്രംപി ഡ്വാര്‍ഫ് ഗോബി’ എന്നാണ്. സൗദി അറേബ്യയുടെ ഫര്‍സാന്‍ തീരത്തിന് സമീപം പവിഴപ്പുറ്റുകളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്.
കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും അമേരിക്ക യിലെ വാഷിങ്ടണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ് ഈ ഇത്തിരിക്കുഞ്ഞനെ കണ്ടെത്തിയത്. ചുവപ്പോ ഓറഞ്ചു കലര്‍ന്ന മഞ്ഞയോ നിറത്തില്‍ കാണപ്പെടുന്ന ഇവ പവിഴപ്പുറ്റുകളില്‍ ഒളിഞ്ഞിരുന്ന് ഇരപിടിക്കും.ജലോപരിതലത്തില്‍നിന്നു 174 അടി മുതല്‍ 33 അടി വരെ താഴ്ചയിലാണ് ഇവ ജീവിക്കുന്നത്.
ഗ്രംപി ഡ്വാര്‍ഫ് ഗോബിക്ക് ഫെയറി ഡ്വാര്‍ഫ് ഗോബി എന്ന മീനുമായി സാമ്യമുണ്ട്. ഗവേഷകരില്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. കൂടുതല്‍ പരിശോധനയിലാണ് ഇതൊരു പുതിയ സ്പീഷീസാണെന്ന് മനസിലാക്കിയത്.