ലോസ് ഏയ്ഞ്ചൽസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച കരീബിയൻ ദ്വീപിൻ്റെ തീരത്ത് വിമാനാപകടത്തിലാണ് ജർമൻ വംശജനായ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും മരണപ്പെട്ടത്. 30 വർഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്ര ക്കാരായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10 ഓടെയാണ് സെൻ്റ് വിൻസെൻ്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തിൽ നിന്നും ഗ്രനേഡൈൻസിലേക്ക് വിമാനം പുറപ്പെട്ടത്. സെൻ്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടു പിന്നാലെ വിമാനത്തിന് പ്രശ്നമുണ്ടാവുകയായിരുന്നു എന്നും തുടർന്ന് വിമാനം കടലിൽ തകർന്നു വീഴുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡ് അംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു.
ഒലിവർ (51), അദേഹത്തിന്റെ പെൺമക്കളായ ആനിക് (10), മഡിത ക്ലെപ്‌സർ (12), വിമാനത്തിന്റെ പൈലറ്റ് എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. വിമാനത്തിലെ യാത്രക്കാരും പൈലറ്റും മരണ പ്പെട്ടതായി ഉടമ റോബർട്ട് സാക്‌സിനെ മെഡിക്കൽ സംഘം അറിയിച്ചു. കോസ്റ്റ് ഗാർഡ് മൃതദേഹങ്ങൾ ബോട്ടിൽ ഒരു പ്രാദേശിക മോർച്ചറിയിലേക്ക് കൊണ്ടുപോയി.