
ന്യൂഡൽഹി : മോദി സർക്കാരിന്‍റെ 11 വർഷത്തെ ഭരണത്തിൽ ചുമതലകൾ നിർവഹിച്ചിട്ടില്ലെന്നും പകരം പ്രചാരണം മാത്രമാണ് നടന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നയിക്കുന്ന കേന്ദ്രം വർത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാതെ 2047-ന്‍റെ സ്വപ്നങ്ങൾ വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് നാല് യാത്രക്കാർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്. “മോദി സർക്കാർ 11 വർഷത്തെ ‘സേവനം’ ആഘോഷിക്കുമ്പോൾ, മുംബൈയിൽ നിന്ന് വരുന്ന ദാരുണമായ വാർത്തകളിലൂടെ രാജ്യത്തെ യാഥാർഥ്യം പ്രതിഫലിക്കുന്നു – നിരവധി പേർ ട്രെയിനിൽ നിന്ന് വീണു മരിച്ചു.”
കോടിക്കണക്കിന് ആളുകളുടെ ജീവന മാർഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ ഇന്ന് അത് അരക്ഷി താവസ്ഥയുടെയും അരാജകത്വത്തിന്‍റെയും പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “മോദി സർക്കാരിന്‍റെ 11 വർഷത്തെ ഭരണം – ചുമതല നിർവഹിച്ചിട്ടില്ല, മറിച്ച് പ്രചാരണം മാത്രം. സർക്കാർ 2025-നെ കുറിച്ച് സംസാരിക്കുന്നത് നിർത്തി, ഇപ്പോൾ 2047-ന്‍റെ സ്വപ്നങ്ങൾ വിൽക്കുക യാണ്.”-രാഹുൽ ഗാന്ധി പറഞ്ഞു. “രാജ്യം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ആരാണ് പരിശോധി ക്കുക? മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ 19 കാരനായ പങ്കജ് പ്രജാപതിയെ പരസ്യമായി വെടിവച്ചു കൊന്നത് ഒരു ദളിതനായതി നാൽ തന്‍റെ അവകാശങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി മറ്റൊരു എക്സ് പോസ്റ്റിൽ ആരോപിച്ചു. “എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, പോസ്റ്റ്‌മോർട്ടം മാറ്റിവച്ചു. കാരണം കുറ്റവാളിയായ നേതാവ് അധികാരത്തിന്‍റെ മടിത്തട്ടിൽ ഇരിക്കുന്നു, അധികാരം മനുവാദികളുടെയും ബഹുജൻ വിരുദ്ധ ബിജെപിയുടേതുമാണ്,” -അദ്ദേഹം ആരോപിച്ചു.
“മോദി സർക്കാരിന്‍റെ 11 വർഷത്തെ ഭരണം അപമാനം, അക്രമം, ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ വിവേചനം എന്നിവയാൽ നിറഞ്ഞതാണ്,” -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. “കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുകയും കഠിനമായ ശിക്ഷ നൽകുകയും വേണം. ഞാൻ പ്രജാപതി കുടുംബത്തിനും രാജ്യത്തെ ഓരോ ബഹുജനത്തിനുമൊപ്പം നിലകൊള്ളുന്നു. ബഹുമാനത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്, എന്തുവിലകൊടുത്തും നമ്മൾ ഈ പോരാട്ടത്തിൽ വിജയിക്കും,” അദ്ദേഹം പറഞ്ഞു.