ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി. ജയിലിലെത്തിയ അംബാസിഡര്‍ ഇവരെ നേരില്‍ കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യക്കാര്‍ക്ക് എല്ലാ രീതിയിലും നയതന്ത്ര സഹായം ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്. കേസില്‍ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും മൂന്നാമത്തെ വാദം വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിപറഞ്ഞു.

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും(PM Modi) ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും ഉച്ചകോടിക്കിടെ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസിഡര്‍ക്ക് ജയിലിലെത്തി വധശിക്ഷയ്ക്ക് വിധിക്ക പ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്.
നേരത്തെ ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചിരുന്നു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗ ങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
വിധി ഞെട്ടിക്കുന്നതാണെന്ന ആദ്യ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. ജയിലിൽ കഴിയുന്നവരുമായി സംസാരിക്കാൻ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2022 ഓഗസ്റ്റിൽ ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തത്. കേസിൽ നാവിക സേനാംഗങ്ങൾ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ അധികൃതർ അത് തള്ളി.
ഇന്ത്യന്‍ നാവികസേനയിലെ 8 മുന്‍ ഉദ്യോഗസ്ഥരും 2022 ഓഗസ്റ്റ് മുതല്‍ ഖത്തറിലെ ജയിലിലാണ്. ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച കമാന്‍ഡര്‍ പൂര്‍ണന്ദു തിവാരി ഉള്‍പ്പെടെയാണ് മോചനം കാത്ത് ജയിലില്‍ കഴിയുന്നത്. 2019-ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തെ പ്രവാസി ഭാരതീയ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഇന്ത്യന്‍ നാവികസേനയിലെ നിരവധി വലിയ കപ്പലുകളുടെ കമാന്‍ഡായിരുന്നു പൂര്‍ണന്ദു തിവാരി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പേരും ഖത്തറിലെ ദഹ്റ ഗ്ലോബല്‍ ടെക്നോളജി ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഖത്തര്‍ എമിരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതാണ് കമ്പനിയുടെ രീതി. ഖത്തര്‍ പ്രതിരോധ വകുപ്പ്, സുരക്ഷ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രാദേശിക പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്.റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഖമീസ് അല്‍ അജാമിയാണ് ഈ കമ്പനിയുടെ സിഇഒ.