ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെൽ അവീവ്: നിലവിലെ യുദ്ധത്തിൽ ഇറാൻ പലതവണ മാരകമായ ക്ലസ്റ്റർ ബോംബുകൾ (Cluster Bombs) പ്രയോഗിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ആരോപിച്ചു. ജനവാസ മേഖലകളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ നദാബ് ഷോശാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മധ്യ ഇസ്രായേലിലെ ആകാശത്ത് മിസൈലുകൾ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച സൈനിക വിദഗ്ദ്ധർ ഇവ ക്ലസ്റ്റർ ബോംബുകളാണെന്ന് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ അവശിഷ്ടങ്ങളിൽ നിന്ന് ക്ലസ്റ്റർ ബോംബുകളുടെ തെളിവുകൾ ലഭിച്ചതായി ഇസ്രായേലി പോലീസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. നിലവിൽ സൈനിക സെൻസർഷിപ്പ് ഉള്ളതിനാൽ ആക്രമണം നടന്ന സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
എന്താണ് ക്ലസ്റ്റർ ബോംബുകൾ?
ആകാശത്തുവെച്ച് പൊട്ടിത്തെറിക്കുകയും ഉള്ളിലുള്ള നൂറുകണക്കിന് ചെറിയ ബോംബുകൾ (Bomblets) വലിയൊരു പ്രദേശത്തേക്ക് ചിതറിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇവയിൽ പലതും വീണാലുടൻ പൊട്ടിത്തെറിക്കില്ല. വർഷങ്ങൾക്ക് ശേഷവും ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഇത് വലിയ ഭീഷണിയാണ്.
2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടയിലും ടെഹ്റാൻ വ്യാപകമായി ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു. ടെൽ അവീവിനടുത്തുള്ള ഗുഷ് ഡാൻ, ബീർഷെബ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം ആക്രമണങ്ങളുടെ ഗർത്തങ്ങൾ കണ്ടെത്തിയതായി സംഘടന വ്യക്തമാക്കി.
ക്ലസ്റ്റർ ബോംബുകൾ നിരോധിച്ചുകൊണ്ടുള്ള 2008-ലെ അന്താരാഷ്ട്ര ഉടമ്പടിയിൽ ഇറാനോ ഇസ്രായേലോ ഒപ്പുവെച്ചിട്ടില്ല. റോക്കറ്റുകളോ മിസൈൽ അവശിഷ്ടങ്ങളോ കണ്ടാൽ തൊടരുതെന്നും അവ അതീവ അപകടകരമാണെന്നും ഇസ്രായേലി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ ഉപയോഗം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
