ഗള്‍ഫില്‍ സൗഹൃദകാലമാണിത്.ഏറെ കാലമായി പിണങ്ങി നിന്നിരുന്ന എല്ലാ രാജ്യങ്ങളും ഒന്നിക്കുകയാണ്; റിയാദ് സൗഹൃദ കേന്ദ്രം; ബഹ്‌റൈന്‍ പിണക്കം മാറ്റി ഖത്തറിന് കൈകൊടുത്തു… ഇറാന്റെയും സിറിയയുടെയും പ്രതിനിധികള്‍ റിയാദിലെത്തി ചര്‍ച്ച നടത്തി.


റിയാദ്: ഗള്‍ഫില്‍ സൗഹൃദകാലമാണിത്. ഏറെ കാലമായി പിണങ്ങി നിന്നിരുന്ന എല്ലാ രാജ്യങ്ങളും ഒന്നിക്കുകയാണ്. പിണക്കം അവസാനിപ്പിക്കാം എന്ന് എല്ലാ രാഷ്ട്ര നേതാക്കളും തീരുമാനിച്ചിരിക്കുന്നു. എന്താണ് പൊടുന്നനെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം എന്ന് വ്യക്തമല്ല. ചൈനയുടെ ഇടപെടലാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്.

ആറ് വര്‍ഷത്തോളമായി അകന്ന് നില്‍ക്കുന്ന ബഹ്‌റൈനും ഖത്തറും ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. 2017 മുതല്‍ ഈ രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ബന്ധമില്ല. സൗദിയും യുഎഇയും ഈജിപ്തും ബഹ്‌റൈനുമാണ് അന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളും ഖത്തറുമായി ബന്ധം സ്ഥാപിച്ചെങ്കിലും ഇതുവരെ ബഹ്‌റൈന്‍ വിട്ടുനില്‍ക്കുകയായിരുന്നു.

മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കൊച്ചുരാജ്യമാണ് ഖത്തര്‍. സൗദിയുമായി മാത്രമാണ് കരാതിര്‍ത്തിയുള്ളത്. 87 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ അതിര്‍ത്തി മേഖല. ഖത്തറിനെതിരെ ഉപരോധം നിലനിന്നിരുന്ന ഘട്ടത്തില്‍ ഈ അതിര്‍ത്തി മേഖലയില്‍ വലിയ കിടങ്ങുണ്ടാക്കി ആണവ മാലിന്യം സൗദി നിറയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

2011ല്‍ അറബ് രാജ്യങ്ങളില്‍ ശക്തിപ്പെട്ട വിപ്ലവം ഗള്‍ഫിലേക്ക് എത്തുമോ എന്ന് നേതാക്കള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ തുണീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ, മൊറോ ക്കോ, അല്‍ജീരിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമായി വിപ്ലവം ഒതുങ്ങി. ചില രാജ്യങ്ങളില്‍ വിപ്ലവം ആഭ്യന്തര യുദ്ധമായി മാറി.

അതിനിടെ ചില പ്രതിഷേധങ്ങള്‍ ബഹ്‌റൈനിലും നടന്നു. ഇത് ഭരണകൂടം അടിച്ച മര്‍ത്തി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഖത്തറാണ് എന്നായിരുന്നു ആരോപണം. ബഹ്‌റൈന്‍ കൂടി ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചതിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സമ്പൂര്‍ണമായി ഐക്യത്തിന്റെ പാതയിലെത്തി. അതേസമയം, പശ്ചിമേഷ്യ യിലെ മറ്റു രാജ്യങ്ങളുമായി സൗദി അറേബ്യ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളുമായും സൗഹൃദത്തിന്റെ പാതയിലാണിപ്പോള്‍ സൗദി.

ഇറാന്റെയും സിറിയയുടെയും പ്രതിനിധികള്‍ റിയാദിലെത്തി ചര്‍ച്ച നടത്തി. റിയാദ് സൗഹൃദ കേന്ദ്രം സൗദി പ്രതിനിധികള്‍ അടുത്തിടെ ഇറാനിലെത്തി എംബസി തുറക്കാ നുള്ള സാഹചര്യം വിലയിരുത്തിയിരുന്നു. ഇരുരാജ്യങ്ങളും എംബസികള്‍ ഏഴ് വര്‍ഷം മുമ്പ് അടച്ചതാണ്. ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയാണ് സമാധാനത്തി ലേക്ക് എത്തിച്ചത്. തുടര്‍ന്നാണ് സൗദി പ്രതിനിധികള്‍ ഇറാനിലെത്തിയത്.

ഇന്നലെ ഇറാന്‍ പ്രതിനിധികള്‍ റിയാദിലെത്തി ചര്‍ച്ച നടത്തി. അറബ് വിപ്ലവം നടന്ന രാജ്യമാണ് സിറിയ. പക്ഷേ, സര്‍ക്കാര്‍ വിരുദ്ധ സമരം പിന്നീട് ആഭ്യന്തര യുദ്ധത്തി ലേക്ക് മാറുകയായിരുന്നു. സൗദി സിറിയയിലെ വിമതര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാരുമായുള്ള ബന്ധം സൗദി വിച്ഛേദിക്കു കയും ചെയ്തു. ഈ തര്‍ക്കം മാറ്റുകയാണിപ്പോള്‍ സൗദി. സിറിയന്‍ പ്രതിനിധികള്‍ ഇന്നലെ റിയാദിലെത്തി ചര്‍ച്ച നടത്തി.

സിറിയക്കും സൗദിക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കൂടാതെ എംബസി തുറക്കാനും ധാരണയായി. എല്ലാ ചര്‍ച്ചകള്‍ക്കും കേന്ദ്രമാകുന്നത് റിയാദ് ആണ്. സൗദി തലസ്ഥാനമായ റിയാദിലാണ് സിറിയ, ഇറാന്‍ പ്രതിനിധികളു മായി ചര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം യമനിലെ പ്രതിനിധികളെത്തി സമാധാന ചര്‍ച്ച നടത്തിയതും റിയാദിലാണ്. ബഹ്‌റൈന്‍-ഖത്തര്‍ പ്രതിനിധികളുടെ ചര്‍ച്ചയും റിയാദിലായിരുന്നു.


Read Previous

സൗദി കുതിക്കുന്നു, ഒപ്പം നിരവധി തൊഴില്‍ അവസരങ്ങളും: യുഎഇ പിന്നില്‍ നില്‍ക്കും, ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാക്കി റിയാദിനെ മാറ്റും. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍

Read Next

കേളി കേന്ദ്ര കമ്മറ്റിയും ബത്ഹ ഏരിയയും സംയുക്തമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »