
റായ്പൂർ: ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര മുറിവുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴുത്ത് ഒടിഞ്ഞതായും ആന്തരികാവയവങ്ങളിൽ മുറിവുകൾ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിൽ കണ്ടെത്തി. തലയോട്ടിയിൽ മാത്രം 15 മുറിവുകളാണ് കണ്ടെത്തിയത്. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരൾ നാല് കഷണങ്ങൾ ആക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ അഞ്ച് ഒടിവുകളും കണ്ടെത്തി.
പ്രദേശത്തെ പ്രധാന കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷിന്റെ അവസാന മൊബൈൽ ലൊക്കേഷൻ സുരേഷിന്റെ വീടിനടുത്തായതാണ് പൊലീസിനെ പ്രതിയിലേക്കെത്താൻ സഹായിച്ചത്. പരിശോധനയ്ക്കിടെ കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിൽ ഒരു സെപ്റ്റിക്ക് ടാങ്ക് പൊലീസ് കണ്ടെത്തി. സംശയം തോന്നിയ പൊലീസ് ടാങ്കിനുള്ളിൽ പരിശോധിക്കുകയും തുടർന്ന് മൃതദേഹം ഇതിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. ജനുവരി ഒന്ന് മുതലാണ് മുകേഷിനെ കാണാതായത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പകയാണ് മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ട്.