മെസിയെ കാണാന്‍ വെറും 345 രൂപ..! ക്ലബ് ലോകകപ്പിന് കാണികളില്ല, ടിക്കറ്റ് വില കുത്തനെ കുറച്ച് ഫിഫ 


ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കമാകും. രാവിലെ 5.30ന് നടക്കുന്ന ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ​മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടും. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിൽ നടക്കുന്ന ടൂർണമെന്‍റിൽ ലോകത്തെ 32 ടീമുകളാണ്‌ പങ്കെടുക്കുക.

അതേസമയം ടിക്കറ്റുകള്‍ വിറ്റുപോകാത്തതിനാല്‍ 65,326 പേർക്ക് ഇരിക്കാവുന്ന ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തില്‍ കാണികള്‍ കുറഞ്ഞേക്കുമെന്ന് ഡെയിലി മെയ്‌ല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഉദ്ഘാടന മത്സരത്തില്‍ സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോള്‍ പ്രേമികളെ എത്തിക്കാനായി നിരവധി ഓഫറുകളും ഫിഫ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനായി മിയാമി ഡേഡ് കോളേജുമായി ഫിഫ ഒരു കരാർ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

വിദ്യാർത്ഥി നിരക്കിലുള്ള 20 ഡോളറിന്‍റെ ഒരു ടിക്കറ്റ് വാങ്ങുന്നവർക്ക് ഉദ്ഘാടന മത്സരത്തിന് നാല് സൗജന്യ ടിക്കറ്റുകൾ വരെ നൽകുന്ന ഒരു പ്രമോഷൻ ഓഫറും ഫിഫ നല്‍കി. ഇതേതുടര്‍ന്ന് മെസ്സിയുടെയും ഇന്‍റര്‍ മയാമിയുടെയും മത്സരം കാണാനുള്ള ടിക്കറ്റിന് ഒരാള്‍ക്ക് 4 ഡോളര്‍ (345 ഇന്ത്യന്‍ രൂപ) മതിയാകും.

നേരത്തെ ഡിസംബറിലെ നറുക്കെടുപ്പിന് ശേഷം ഏറ്റവും വിലകുറഞ്ഞ സീറ്റിന്‍റെ വില 349 ഡോളറായിരുന്നുവെന്ന് അത്‌ലറ്റിക് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇപ്പോള്‍ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ടിക്കറ്റ്മാസ്റ്ററിൽ ടിക്കറ്റുകൾ 67 ഡോളറിനാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഫിഫ കുത്തനെ കുറച്ചിരിക്കുന്നത് ലോകോത്തര ടൂർണമെന്‍റിൽ സ്റ്റേഡിയം നിറയ്ക്കാനും വിമര്‍ശനങ്ങളെ അതിജീവിക്കാനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Read Previous

ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കം;​ മെസ്സി, എംബാപ്പെ, ഹാലൻഡ്, പാമർ തുടങ്ങിയ താരങ്ങൾ കളത്തില്‍

Read Next

തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് റിയാദ് ഓ ഐ സി സി കൊല്ലം ജില്ലാകമ്മറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »