കളമശേരി സ്‌ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി കുമാരി


കളമശേരി സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൂടി മരിച്ചതോടെ മരണസംഖ്യ രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 53 വയസായിരുന്നു. 90ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുമാരി.

ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ 6 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. കൊച്ചി കളമശ്ശേരി കൺവെൻ ഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുതന്നെ മരിച്ച ഒരു സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം സ്ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാർട്ടിന്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്റെ സ്ഥിരീകരണം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഡൊമിനിക്കിനെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ട്.

സ്ഫോടനത്തിനു പിന്നില്‍ താനാണെന്ന് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനു ശേഷം മാർട്ടിന്‍തന്നെ തൃശൂർ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യ മായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണെന്നു പറഞ്ഞാണ് മാർട്ടിന്‍ ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂർ കൊടകര പോലീസ് സ്റ്റേഷനില്‍ മാർട്ടിന്‍ ഹാജരാകുക യായിരുന്നു.

കളമശേരി സ്ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയു ള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.


Read Previous

ഇസ്രയേലിന്റെ ‘യുദ്ധകാല ക്യാബിനറ്റില്‍’ ഭിന്നത രൂക്ഷം; സുരക്ഷാ മേധാവികളെ കുറ്റപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് നെതന്യാഹു

Read Next

വിഷാംശം ഉള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കും’: കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ നിലപാടെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »