
റിയാദ് : ഈദ് അവധി ദിനത്തിൽ അബഹയിലേക്ക് യത്രയൊരുക്കി കേളി കലാസാംസ്കാരിക വേദി. കേളിയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യാത്ര യിൽ കേളി പ്രവർത്തകരും കുടുംബവേദി പ്രവർത്തകരും കുട്ടികളുമായി 100ൽ പരം പേർ പങ്കെടുത്തു. തിരക്ക് പിടിച്ച ജോലിയിൽ നിന്നും സംഘടനാ പ്രവർത്തനങ്ങൾക്കും പൂർണമായും അവധി നൽകി കൊണ്ട് കേളി ഒരുക്കിയ ആദ്യ വിനോദ യാത്ര തീർത്തും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകിയതെന്ന് യാത്രയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ റിയാദിൽ നിന്നും യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി. 40 മുതൽ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിൽ നിന്നും തീർത്തും വ്യത്യസ്തമായി അബഹയിൽ 18 മുതൽ 30 ഡിഗ്രിവരെ മാത്രമാണ് ചൂട് അനുഭവപ്പെട്ടത്. പൂക്കളാലും, ഫല വൃക്ഷങ്ങളാലും, മലകളാലും, ചെങ്കുത്തായ പ്രദേശങ്ങളാലും പ്രകൃതി രമണീയമായ അബഹയിൽ ആദ്യമായി എത്തിവരായിരുന്നു സഞ്ചാരികളിൽ ഏറെയും.
ഫാക്ടറി തൊഴിലാളികളടക്കമുള്ള കേളി പ്രവർത്തകരും, നഴ്സിങ് മേഖലയിലടക്കമുള്ള കുടുംബവേദി പ്രവർത്തകരും എന്നുവേണ്ട വ്യത്യസ്ഥ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള സാധാരണക്കാരായ കേളി പ്രവർത്തകർക്ക് നവ്യാനുഭവം നൽകിയ ഒന്നായിരുന്നു യാത്ര. യാത്രയിൽ ഉടനീളം വ്യതസ്ത രീതിയിൽ വിജ്ഞാനം പകരുന്ന വിനോദങ്ങൾക്ക് സതീഷ്കുമാർ വളവിൽ, ഗഫൂർ ആനമങ്ങാട് എന്നിവർ നേതൃത്വം നൽകി.
പതിനാറ് പേർ ചേർന്ന് രചിച്ച നാല് വ്യത്യസ്ത കഥകൾ, പ്രവർത്തകരിൽ മറഞ്ഞിരിക്കുന്ന കലാബോധത്തെ തൊട്ടുണർത്തുന്ന ഒന്നായി. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.