ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് ശാപമോക്ഷം. നവീകരിച്ച ബസ് സ്റ്റാൻഡ് ആറിന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. നിലവിലെ കെട്ടിടത്തിന്റെയും സ്റ്റാൻഡിനകത്തെയും നവീകരണ ജോലികൾ പൂർത്തിയായി.

പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണ ശിലാസ്ഥാപനത്തിന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും നവീകരിച്ച നിലവിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറും എത്തും. ടി.ജെ. വിനോദ് എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള 77.70ലക്ഷംരൂപയും ബി.പി.സി.എൽ സി.എസ്.ആർ ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപയും ജിയോജിത്തിന്റെ 12 ലക്ഷം രൂപയും ഉൾപ്പെടെ 1.88 കോടി രൂപ മുടക്കിലാണ് പഴയ ബസ് സ്റ്റാൻഡ് ഒന്നാകെ നവീകരിച്ചത്.
ഒരുഭാഗത്ത് ചവിട്ടുപടികളോടെയും ഒരുഭാഗത്ത് റാമ്പോടെയുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ ബസുകൾ നിറുത്തിയിടുന്ന ഭാഗത്തെ ഓരോതൂണിനും നമ്പർനൽകി അതനുസരിച്ച് ബസുകൾ നിറുത്തിയിടാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് റാമ്പ് ഒരുക്കിയതെന്ന് അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. ബസ് സ്റ്റാൻഡിനോട് ചേർന്നുതന്നെ ശൗചാലയവും സജ്ജമാക്കിയിട്ടുണ്ട്. എൻ.ജി.ഒ സുലഭ് മുഖേനയാണ് ഫണ്ട് ലഭ്യമാക്കിയത്.
സ്റ്റാൻഡിന്റെ ഒരുഭാഗത്തെ തറയും കല്ല്പാകി വൃത്തിയാക്കി. പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ തേച്ചുമിനുക്കി. വെറുതെകിടന്ന കടമുറികൾ എല്ലാം വാടകയ്ക്ക് നൽകും. ആറ് കടമുറികൾ 30,000മുതൽ 70,000വരെ രൂപയ്ക്ക് ടെൻഡറും ചെയ്തു. സ്റ്റാൻഡിന്റെ എല്ലാ ഭാഗത്തുമുള്ള വഴിവിളക്കുകളും സ്റ്റാൻഡിനുള്ളിലെ ലൈറ്റുകളും പൂർണമായി പ്രവർത്തനസജ്ജമാക്കി.
