ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ച പിജെ കുര്യന് അതേ നാണയത്തില്‍ തിരിച്ചടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി പിജെ കുര്യൻ എന്ത് സംഭാവന നൽകിയെന്ന ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസിൻ മജീദ് രംഗത്തെത്തി. കുര്യന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഭാവന ചെയ്‌ത സ്ഥാനമാനങ്ങളുടെ കണക്ക് പറഞ്ഞാണ് നേതാവിൻ്റെ വിമർശനം. എസ്എഫ്ഐയെ പുകഴ്ത്തുകയും യൂത്ത് കോൺഗ്രസിനെ വിമർശിക്കുകയും ചെയ്‌തതിലാണ് പിജെ കുര്യൻ പുലിവാല് പിടിച്ചിരിക്കുന്നത്. കുര്യനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഫർസിൻ മജീദാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിജെ കുര്യന് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുന്നത്. “പ്രിയപ്പെട്ട കുര്യൻ സാറേ… ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നു വെങ്കിൽ നിരവധി യൂത്ത് കോൺഗ്രസുകാരെ ഉണ്ടാക്കാമായിരുന്നു,” എന്നാണ് വിമർശനം.
“കേന്ദ്രത്തിൽ അധികാരം കോൺഗ്രസിന് നഷ്‌ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയിൽ വന്ന് യൂത്ത് കോൺഗ്രസ് പോരാ എന്ന് പ്രസംഗിക്കാൻ സാധിച്ച കുര്യൻ സാറെ...” എന്ന അഭിസംബോധനയോടെയാണ് പോസ്റ്റ്. പാർട്ടി പ്രതിസന്ധിയിൽ നിന്ന് കരകയറുവാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കു മ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത് എന്നും പോസ്റ്റിലുണ്ട്. താങ്കൾ പാർട്ടിക്ക് വേണ്ടി സ്വന്തം ജില്ലയിൽ എങ്കിലും സംഭാവന നൽകിയിരുന്നു എങ്കിൽ കെ കരുണാകരൻ കോൺഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്ക് ഇന്ന് എംഎൽഎ മാർ വട്ട പൂജ്യം ആവുമായിരുന്നില്ലെന്നും പോസ്‌റ്റിലൂടെ കുര്യനെ വിമര്‍ശിക്കുന്നു.
എസ്‌എഫ്‌ഐയുടെ സർവകലാശാല സമരം ചൂണ്ടിക്കാട്ടിയാണ് പിജെ കുര്യൻ യൂത്ത് കോണ്‍ഗ്രസിനെ വിമർശിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളെ വല്ലപ്പോഴും ടിവിയിലൊക്കെ കാണാമെന്നും എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല. യൂത്ത് കോൺഗ്രസിൻ്റെ ചെറുപ്പക്കാർ ചെന്ന് മണ്ഡലങ്ങളിൽ ഒരു ഇരുപത്തിയഞ്ച് ചെറുപ്പക്കാരെ ഉണ്ടാക്കാൻ കഴിയണം. എന്തൊക്കെ എതിർപ്രചാരണം ഉണ്ടെങ്കിലും മാർക്‌സിസ്റ്റ് പാർട്ടിയുടെ സംഘടന എത്രമാത്രം ശക്തമാണ്.
എസ്എഫ്‌ഐയുടെ സമരം നിങ്ങൾ കണ്ടില്ലേ. ക്ഷുഭിതയൗവ്വനങ്ങളെ അവർ കൂടെ നിർത്തുന്നു. നമുക്ക് അഗ്രസീവ് ഒന്നും വേണ്ട ഒരു മണ്ഡലത്തിൽ ഇരുപത്തിയഞ്ച് പേരെ കൊണ്ടുവരണം എന്നുമായിരുന്നു പിജെ കുര്യൻ്റെ പ്രസംഗം. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെടെ നേതാക്കളെ വേദിയിൽ ഇരുത്തിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ പിജെ കുര്യൻ്റെ പ്രസംഗം.
ഫർസിൻ മജീദിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
പ്രിയപ്പെട്ട കുര്യൻ സാറിന്,
പിജെ കുര്യൻ വയസ് 84 പത്തനംതിട്ട ഏഴ് തവണ ലോകസഭയിലേക്ക് മത്സരിച്ചു അതിൽ ആറ് തവണ ലോകസഭാ അംഗം. ഒരു തവണ രാജ്യസഭാ അംഗം. 36വർഷങ്ങൾ..! രാജ്യസഭാ ഉപാധ്യക്ഷൻ, ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും, ഐഐടി ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
കേന്ദ്രത്തിൽ അധികാരം കോൺഗ്രസിന് നഷ്‌ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയിൽ വന്ന് യൂത്ത് കോൺഗ്രസ് പോരാ എന്ന് പ്രസംഗിക്കാൻ സാധിച്ച കുര്യൻ സാറെ. ഈ പറഞ്ഞ സ്ഥാനങ്ങൾ ഒക്കെ താങ്കൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഭാവന ചെയ്‌തതാണ് എന്ന് മനസിലാക്കാൻ പറ്റി. തിരിച്ച് എന്തെങ്കിലും താങ്കൾ പാർട്ടിക്ക് വേണ്ടി സ്വന്തം ജില്ലയിൽ എങ്കിലും സംഭാവന നൽകിയിരുന്നു എങ്കിൽ കെ കരുണാകരൻ കോൺഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്ക് ഇന്ന് എംഎൽഎ മാർ വട്ട പൂജ്യം ആവുമായിരുന്നില്ല.
ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെ ങ്കിൽ ഒരു പഞ്ചായത്തിൽ 25അല്ല അതിൽ അധികം യൂത്ത് കോൺഗ്രസുകാരെ ഉണ്ടാക്കാമായിരുന്നു. കുറഞ്ഞത് 10കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവും ഇന്ന് കേരളത്തിൽ ഇല്ല കുര്യൻ സാറെ… കേസിന് ഫൈൻ അടക്കാൻ പണം ഇല്ലാതെ ജയിലിൽ കിടക്കാൻ പോലും ഞാൻ അടക്കമുള്ള പ്രവർത്തകർ പല വട്ടം ആലോചിച്ചിട്ടുണ്ട്.
വിമർശനങ്ങൾ ഉൾക്കൊള്ളാമായിരുന്നു, ഒരു അടച്ചിട്ട മുറിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി അവർക്ക് പറ്റുന്ന സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടായിരുന്നുവെങ്കിൽ… മാധ്യമങ്ങളുടെ മുന്നിൽ വച്ച് താങ്കൾ പേര് വിളിച്ച് ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാർ കൂടിയാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. പാർട്ടി പ്രതിസന്ധിയിൽ നിന്ന് കരകയറുവാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല… ചവിട്ടി താഴ്ത്തരുത്… ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്… ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും.
