ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ആദായ നികുതി ബില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിനിടെ ആയിരുന്നു മന്ത്രി ബില്‍ അവതരിപ്പിച്ചത്. ബില്‍ ലോക്‌സഭയുടെ സെലക്‌ട് കമ്മിറ്റിക്ക് വിടാന്‍ മന്ത്രി സ്‌പീക്കറോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അടുത്തമാസം പത്ത് വരെ ലോക്‌സഭ നടപടികള്‍ നിര്‍ത്തി വച്ച് കൊണ്ട് സ്‌പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയത്. ഇത് തങ്ങളുടെ ജനപ്രിയ പ്രഖ്യാപനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.
അറിയാം ആദായനികുതി ബില്ലിന്‍റെ സവിശേഷതകൾ
- പുതിയ നികുതികളില്ല: പുതിയ ആദായനികുതി ബിൽ പുതിയ നികുതികളൊന്നും അവതരിപ്പിക്കില്ല, നിലവിലുള്ള നികുതി നിയമങ്ങൾ ലളിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
- ലളിതമായ നിയമനിർമ്മാണം: അനാവശ്യമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതിലൂടെയും അവ്യക്തത കുറയ്ക്കുന്നതിലൂടെയും പുതിയ നിയമം ലളിതമായിരിക്കും.
- ഏതൊരു സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന ഭാഷ: നിയമ ഭാഷ കൂടുതൽ പ്രാപ്യമാക്കും, നികുതിദായകർക്ക് വ്യവസ്ഥകൾ സങ്കീർണതയില്ലാതെ മനസിലാക്കാൻ കഴിയുമെന്ന് ഉറപ്പാക്കും.
- വ്യവഹാരങ്ങൾ കുറയ്ക്കൽ: കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കുന്നതിലൂടെ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയും, നികുതിയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളും കുറയും.
- കുറഞ്ഞ പിഴകൾ: നികുതിയുമായി ബന്ധപ്പെട്ട് ഇനി കുറഞ്ഞ പിഴകൾ മാത്രം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടായേക്കാം, ഇത് നികുതി സമ്പ്രദായത്തെ നികുതിദായകർക്ക് അനുകൂലമാക്കുന്നു.
ഇത് നിങ്ങളെ എങ്ങനെ ബാധിക്കും?
- ശമ്പളക്കാരായ വ്യക്തികൾ: ഇനി നികുതി ഫയലിങ് എളുപ്പമാക്കും, മധ്യവർഗത്തിന് കുറഞ്ഞ നികുതി ഉണ്ടാകുകയുള്ളൂ
- ബിസിനസുകൾ: നിയമപരമായ തടസങ്ങള്‍ കുറയും, നികുതി ഫയലിങ് കൂടുതല്‍ കാര്യക്ഷമമാക്കും
ഇതിന് പുറമെ ഇന്ന് വഖഫ് ഭേദഗതി ബില്ലിന്‍റെ സംയുക്ത പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട് ജെപിസി അധ്യക്ഷനും ബിജെപി എംപിയുമായ ജഗദംബിക പാല്‍ ലോക് സഭയുടെ മേശപ്പുറത്ത് വന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ ആയി രുന്നു ഇതും. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിന്നീട് സഭ രണ്ട് മണി വരെ നിര്‍ത്തി വയ്ക്കേണ്ടി വന്നു. പിന്നീട് ചേര്‍ന്നപ്പോഴാണ് ആദായനികുതി ബില്‍ അവതരിപ്പിച്ചത്.
സംയുക്ത പാര്‍ലമെന്‍ററി സമിതി ഒരു തമാശ ആയിരുന്നവെന്ന് സമിതിയംഗമായിരുന്ന എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു. പ്രതിപക്ഷാംഗങ്ങളുടെ നിര്‍ദ്ദേശങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജനാധിപത്യ ത്തെയും ഭരണഘടന നടപടികളെയും കൊല്ലുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം റിപ്പോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു.