
ജിദ്ദ: സൗദി അറേബ്യയിൽ സ്‌കൂൾ തലങ്ങളിലും സ്വദേശിവൽക്കരണം ശക്തമാക്കാൻ തൊഴിൽ മന്ത്രാലയത്തിൻറെ നീക്കം. ഇത് സംബന്ധിച്ചുള്ള പുതിയ തീരുമാനം മാനവ വിഭവ – സാമൂഹ്യ വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽരാജിഹി പുറപ്പെടുവിച്ചു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലും വിദേശ സിലബസുകളോടെ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്‌കൂളുകളിലും അദ്ധ്യാപന രംഗത്ത് നടപ്പാക്കേണ്ട സ്വദേശിവൽക്കരണം സംബന്ധിച്ചുള്ളതാണ് പുതിയ തീരുമാനം.
സ്‌കൂളുകളിലെ സ്പെഷ്യലൈസ്‌ഡ് പാഠ്യ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ തോതുകകളിൽ മൂന്ന് വർഷത്തിനുള്ളിലായിരിക്കും തീരുമാനം നടപ്പിലാക്കുക. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് സ്വദേശിവൽക്കരണ നില മെച്ചപ്പെടുത്താൻ ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. അടുത്ത മൂന്ന് വർഷങ്ങൾകൊണ്ട് യോഗ്യരായ ഇരുപത്തിയെട്ടായിരം സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിലവസങ്ങൾ പുതിയ തീരുമാനത്തിലൂടെ ഉറപ്പ്പാക്കാനാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജി, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങൾക്കെല്ലാം പുതിയ സംവരണ നിയമം ബാധകമായിരിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ വിദേശി സ്‌കൂളുകളിലെ അറബി ഭാഷ, ദേശീയ സംസ്കാരം, ഇസ്ലാമിക് പാഠങ്ങൾ, സോഷ്യൽ എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ, ഫിസി ക്കൽ എഡ്യൂക്കേഷൻ എന്നീ സ്പെഷ്യലൈസേഷനുകളിലെ സ്വദേശി സംവരണ തോത് വർദ്ധിപ്പി ക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.
സൗദിയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ സ്കൂളുകൾക്ക് പുതിയ നീക്കം സുപ്രധാനമാണ്. പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ഇന്ത്യൻ സിലബസ്സോടെയുള്ള സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. എംബസിയുടെ നടത്തിപ്പിലും സ്വകാര്യ മാനേജ്‍മെന്റിലും ഉള്ള സ്‌കൂളുകൾ ഇത്തരത്തി ലുള്ളവയിൽ പെടുന്നു. ഇവിടങ്ങളിലെല്ലാം മിക്കവാറും അദ്ധ്യാപകർ ഇന്ത്യക്കാർ തന്നെയാണ്.