
മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന്റെ പിറ്റേന്ന്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായ മണ്ടാലെയിൽ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങ ൾക്കിടയിൽ അക്ഷീണം തിരച്ചിൽ തുടരുകയാണ്. കുറഞ്ഞത് 1000 പേർ കൊല്ലപ്പെട്ടതായി മ്യാൻമർ സൈനിക മേധാവി അറിയിച്ചു, മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി.
നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും എത്തിപ്പെടാൻ കഴിയാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.മ്യാൻമറിലെ ഭരണകക്ഷിയായ സൈനിക ഭരണകൂടം നിരവധി പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യങ്ങളുടെ അടിയന്തര സഹായം തേടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നാശത്തിൻ്റെ വ്യാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിരവധി വീടുകൾ തകർന്നതായും റോഡുകൾ വിണ്ടുകീറിയതായും കാണാം.
ഏകദേശം 15 ലക്ഷം ജനസംഖ്യയുള്ള മ്യാൻമർ നഗരമായ മണ്ഡലയിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.