
കുവൈത്ത് സിറ്റി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിനൊന്നോളം നൃത്തമത്സരങ്ങളിൽ ഏ ഗ്രേഡ് നേടിയ ശ്രീനന്ദ ബാബുവിന്റെ മാതാവ് ശ്രീദേവി, മകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം വീഡിയോ കോൾ വഴി കണ്ടത് കുവൈത്തിലെ സ്വദേശി വീട്ടിലെ തിരക്കിട്ട ജോലികൾക്കിടയിൽ നിന്ന്. തൊടുപുഴ കുമാരമംഗലം എം.കെ.എൻ.എം.എച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥിനിയായ ശ്രീനന്ദയുടെ പ്രകടനം കടലുകൾക്കപ്പുറത്ത് നിന്ന് അമ്മ ശ്രീദേവി വീക്ഷിച്ചത് നിറകണ്ണുകളോടെയാണ്.
മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാനും വീട്ടിലെ ബുദ്ധിമുട്ടുകൾ തീർക്കാനുമായി രണ്ടു മാസം മുൻപാണ് ശ്രീദേവി കുവൈത്തിൽ വീട്ടുജോലിക്കായി എത്തിയത്.ആദ്യമായി ലഭിച്ച ശമ്പളത്തിൽ നിന്നാണ് ശ്രീദേവി മകൾ ശ്രീനന്ദക്ക് കലോത്സവത്തിൽ പങ്കെടുക്കുവാൻ ആവശ്യമായ ആഭരണങ്ങ ളടക്കം വാടകയ്ക്കെടുക്കുവാൻ 20000 രൂപ അയച്ചു നൽകിയത്…
ഇത്തവണത്തെ ജില്ലാ കലോത്സവത്തിൽ മറ്റൊരു കുട്ടിയിൽ നിന്നു കടമായി ലഭിച്ച ആഭരണങ്ങളു പയോഗിച്ചായിരുന്നു ശ്രീനന്ദ മത്സരിച്ചത്. സംസ്‌ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത ലഭിച്ചതോടെ അതിനായുള്ള ഭാരിച്ച ചെലവുകൾ ചോദ്യചിഹ്‌നമായി. അപ്പോഴാണ് ശ്രീദേവിക്ക് കുവൈത്തിൽ വീട്ടു ജോലിക്കായി അവസരം ലഭിക്കുന്നത്..
ഇതോടെ മകളുടെ നൃത്തവേദികളിലെല്ലാം ഒപ്പം പോകാറുള്ള അമ്മ കുവൈത്തിലെ ജോലിക്കു പോകാൻ നിർബന്ധിതയായി. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം തുടങ്ങി 11 നൃത്തയിനങ്ങളിലാണ് ശ്രീ നന്ദ മത്സരിച്ചത്. മകളുടെ അസാമാന്യ പ്രകടനം അകലെ നിന്നും വീഡിയോ കോൾ വഴി കാണുമ്പോഴും നൃത്തം പൂർത്തിയാക്കി ഇറങ്ങിയ ശേഷവുമെല്ലാം ശ്രീദേവിയുടെ കണ്ണുകൾ നിശബ്ദമായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ശ്രീനന്ദയെ കണക്കുപറയാതെ നൃത്തം പഠിപ്പിച്ച ഗുരു രമ്യ ഹരീഷിനുള്ള നന്ദി പ്രകടനം കൂടിയായിരുന്നു അത് .തൊടുപുഴ കുമാരമംഗലം എംകെഎൻഎംഎച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥിനിയാണു ശ്രീനന്ദ ബാബു. പെയിന്റിങ് തൊഴിലാളിയായ മടക്കത്താനം ദേവരുപറമ്പിൽ ബാബുവിന്റെയും ശ്രീദേവിയു ടെയും മകളാണ് ശ്രീ നന്ദ.കുവൈത്തിലെ സ്വദേശി വീട്ടിലെ ജോലിതിരക്കുകൾക്കിടയിലും മകളെ കലാക്ഷേത്രയിൽ പഠിപ്പിക്കണമെന്ന ആഗ്രഹമായി കഴിയുകയാണ് ശ്രീദേവി.