
തിരുവനന്തപുരം: കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിനുപിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നത് ഉൾപ്പെടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൃഗീയമായാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നിൽകൊണ്ടുവരണം. ശക്തമായ നടപടിവേണമെന്നാണ് പാർട്ടിയുടെ ആവശ്യം. പോലീസ് പിടിയിലായ വ്യക്തിയ്ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. മുമ്പ് പാർട്ടി മെമ്പറായിരുന്നു. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത തെറ്റായ പ്രവണതകൾ കാട്ടിയതിനെ തുടർന്ന് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയി തിരിച്ചുവന്നതിനുശേഷവും ഇയാൾ തെറ്റായ നിലപാടുകൾ തുടർന്നു. ഇയാളുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളെല്ലാം പാർട്ടിയ്ക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മിൽ വ്യക്തിപരമായി വലിയ പ്രശ്നം ഉണ്ടായിരുന്നു. ഇയാൾക്ക് സത്യനാഥനോട് വലിയ പക ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ടി.പി കേസിലെ ഹൈക്കോടതി വിധി സിപിഎം നിലപാട് ശരിവെക്കുന്നതാണെന്നും ഇക്കാര്യം കോടതി ഉറപ്പിച്ചുപറയുകയാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഓർക്കാട്ടേരിയിലെ പൂക്കടയിൽവെച്ച് പി.മോഹനൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ടി.പി വധത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈ.എസ്.പി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വർഷങ്ങളോളം ജയിലിൽ അടച്ചു. പാർട്ടിയേയും നേതാക്കളെയും പ്രതിയാക്കി കൈകാര്യം ചെയ്യുകയാണ് യുഡിഎഫ് ചെയ്തത്. എന്നാൽ, കേസിൽ ഒരുതരത്തിലും പങ്കില്ലെന്ന കൃത്യമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ മകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള വിധി അനുകൂലമാണെന്നും മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തദ്ദേശ ഉപതിരഞ്ഞെടുപ്പിന്റെ പൂർണഫലം പുറത്തുവരുമ്പോൾ മികച്ചനേട്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ നടക്കുന്ന കടന്നാക്രമങ്ങളെ ജനങ്ങൾ നേരിടുമെന്ന് തെളിയിക്കുന്നത് ഇത്തരം ഫലങ്ങളാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ മായിക്കാൻ ഒരുശക്തിയ്ക്കും കഴിയില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം 27-നാണ് നടക്കുകയെന്നും അതിനുമുൻപ് ഒന്നും പറയാൻ കഴിയില്ലെന്നും എം.വി.ഗോവിന്ദൻ അറിയിച്ചു.