അബുദാബി : സൂപ്പർസ്റ്റാർ രജനികാന്തിനെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്റ് കൾച്ചർ ആൻഡ് ടൂറിസം (ഡി.സി.ടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് രജനികാന്തിന് ഗോൾഡൻ വിസ കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു. അബുദാബിയിലെ ഡി.സി.ടി ആസ്ഥാനത്തായിരുന്നു ചടങ്ങ്.

അബുദാബി സർക്കാരിൽ നിന്ന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചതിൽ അഭിമാനിക്കു ന്നുവെന്ന് രജനികാന്ത് പറഞ്ഞു. അബുദാബി സർക്കാരിന് ഹൃദയം നിറഞ്ഞ നന്ദി. എല്ലാ സഹായവും നൽകി കൂടെ നിന്ന സുഹൃത്ത് എം.എ.യൂസഫലിക്കും. രജനികാന്ത് കൂട്ടിച്ചേർത്തു. ക്യാബിനറ്റ് അംഗവും യു.എ.ഇ മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയും രജനികാന്ത് അബുദാബിയിലെ കൊട്ടാരത്തിൽ സന്ദർശിച്ചു.
അബുദാബിയിൽ പുതുതായി നിർമ്മിച്ച ബി.എ.പി.എസ് ഹിന്ദു മന്ദിറും ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്‌ജിദും അദ്ദേഹം സന്ദർശിച്ചു. പുതിയ ചിത്രമായ വേട്ടയാന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് രജനികാന്ത് അബുദാബിയിലെത്തിയത്. അബുദാബിയിൽ എം.എ.യൂസഫലിയെ വസതിയിലെത്തി രജനികാന്ത് സന്ദർശിച്ചി രുന്നു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്‌സിലും താരം എത്തി. യൂസഫലിക്കൊപ്പം റോൾസ് റോയ്‌സിൽ രജനി യാത്ര ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.