
ന്യൂഡൽഹി: റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന് നേരെ ആക്രമണം ഉണ്ടായത്. പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് രാത്രി നടക്കേണ്ടിയിരുന്നത്. ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായത്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ലാഹോറിലെ വ്യോമപ്രതിരോധ റഡാർ സംവിധാനങ്ങൾ തകർന്നിരുന്നു.
ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപത്തുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടം ഭാഗികമായി തകർന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രദേശം അധികൃതർ സീൽ ചെയ്‌തെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നടക്കേണ്ട മത്സരങ്ങൾ ലാഹോറിലേക്ക് മാറ്റിയതായും വിവരമുണ്ട്. പിഎസ്എൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള താരങ്ങൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാനൊരുങ്ങുന്നതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലാഹോർ, ഗുജ്രൻവാല, ചക്വാൾ, ബഹവൽപൂർ, മിയാനോ, കറാച്ചി, ചോർ, റാവൽപിണ്ടി, അറ്റോക്ക് എന്നിവിടങ്ങളിൽ നിന്ന് ചില ഡ്രോണുകൾ നിർവീര്യമാക്കിയതായി പാകിസ്ഥാൻ ആർമി വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി നേരത്തെ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു.
എന്നാൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതരോധിക്കുകയായിരുന്നു. ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തെന്ന് ഇന്ത്യൻ ആർമി അറിയിച്ചു. ആക്രമണങ്ങൾക്ക് പിന്നാലെ ജനങ്ങൾ ആശങ്കയിലാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.