റിയാദ്. അന്തരിച്ച പ്രശസ്ത സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന്റെ പാട്ടുകൾ മാത്രം ആലപിച്ചു കൊണ്ട് റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ ഗായിക ഗായകർ നടത്തിയ ജയചന്ദ്രൻ അനുസ്മരണ ചടങ്ങുകൾ ശ്രദ്ധേയമായി. അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരമാണ് പി ജയചന്ദ്രൻ എന്ന മലയാളികളുടെ ജയേട്ടനിലൂടെ സംഗീത ആസ്വാദകർക്കു നഷ്ടമായത് എന്ന് റിംല അനുശോചന കുറിപ്പിലൂടെ ബിനു ശങ്കരൻ പറഞ്ഞു.

ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന്റെ വേർപാട് സംഗീത ലോകത്തിനു നികത്താനാകാത്തതാണെന്നു റിംല പ്രസിഡന്റ് ബാബുരാജ് അനുസ്മരിച്ചു.റിംല യിലെ ഗായകർ ചേർന്നൊരുക്കിയ ശ്രീ. ജയചന്ദ്രൻ അനുസ്മരണ ഗാനാഞ്ജലിയിൽ ഗായകരായ അൻസർഷ,ശ്യാം സുന്ദർ, നിഷാബിനീഷ്,കീർത്തി രാജൻ,
ദേവിക ബാബുരാജ്, ദിവ്യ പ്രശാന്ത്, ഷിസ സുൽഫികർ,അനന്ദു മോഹൻ, വൈഭവ് ഷാൻ,സുരേഷ് ശങ്കർ,
ഷാജീവ്ശ്രീ കൃഷ്ണപുരം, അക്ഷിക മഹേഷ്, റോഷൻ,റിസ്വാന റോഷൻ എന്നിവർ ജയചന്ദ്രൻ ആലപിച്ച മനോഹര ഗാനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചത് കാണിക്കൾക്കു നവ്യാനുഭവം ആയി .
ഓർക്കസ്ട്രാ അംഗങ്ങൾ ആയ ജോസ് മാസ്റ്റർ, സന്തോഷ് തോമസ്, തോമസ് എന്നിവർ ചേർന്ന ഫ്യൂഷനും മലയാളത്തിന്റെ ഭാവഗായകന്റെ ഓർമ എല്ലാവരിലും എത്തിക്കുന്നതായിരുന്നു.ചടങ്ങിൽ റിംല പ്രസിഡന്റ് ബാബു രാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും വൈസ് പ്രസിഡന്റ് നിഷ ബിനീഷ് നന്ദിയും പറഞ്ഞു.പത്മിനി നായർ, വാസുദേവൻ പിള്ള , രാജൻ മാത്തൂർ, സുരേഷ് ശങ്കർ, മഹേഷ്, പ്രശാന്ത് മാത്തൂർ എന്നിവർ ഭാവഗായകനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
ഹരിത അശ്വിൻ പ്രോഗ്രാമിന്റെ അവതരികയായിരുന്നു.