റിയാദ്: റഷ്യ- യുക്രെയിൻ യുദ്ധം അവസാനിക്കുന്നതിന് സാദ്ധ്യത തെളിയുന്നു. യു.എസുമായി സൗദി അറേബ്യയിൽ നടത്തിയ ചർച്ച വിജയമെന്ന് റഷ്യ അറിയിച്ചു . ആവശ്യമെങ്കിൽ” യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയ്യാറാണെന്നും അറിയിപ്പിൽ വ്യക്തമാക്കു ന്നു. സൗദി അറേബ്യയിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയ്ക്കുശേഷമാണ് പ്രഖ്യാപനം. നാല് മണിക്കൂറിലധികം ചർച്ച നീണ്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ യു.എസും റഷ്യയും ഉന്നതതലസംഘത്തെ മദ്ധ്യസ്ഥരായി നിയോഗിച്ചു. ചർച്ചയിൽ സുപ്രധാന ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്.

റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകൻ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മദ്ധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യു.എസ് മദ്ധ്യേഷ്യ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ്, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപ്- പുട്ടിൻ കൂടിക്കാഴ്ചയുടെ നിബന്ധനകളും ചർച്ചയായി. കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുക എന്നത് യോഗത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ, തീയതി നിശ്ചയിച്ചില്ലെന്ന് പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ് അറിയിച്ചു.
ട്രംപിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു ചർച്ച. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പുട്ടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാന ചർച്ചയിൽ യുക്രെയിനിലെ ഉദ്യോഗസ്ഥർക്കും യൂറോപ്യൻ യൂണിയൻ നേതാക്കൾക്കും ക്ഷണമുണ്ടായിരുന്നില്ല. അതിനാൽ ചർച്ച എത്രത്തോളം ഫലപ്രദമാകും എന്നതിൽ സംശയമുയർത്തുന്നവരുമുണ്ട്. യുക്രെയിൻ പങ്കെടുക്കാത്ത ചർച്ചകളിലെ ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് സെലെൻസ്കി അറിയിച്ചിരുന്നു.