
റിയാദ് : സൂര്യതാപം നേരിട്ട് ഏൽക്കുന്ന തൊഴിലിന് നിശ്ചിത കാലത്തേക്ക് സൗദി അറേബ്യയിൽ നിരോധനം. ഇതുപ്രകാരം, ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് തൊഴിൽ നിരോധനം. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമായി രിക്കുമെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽരാജ്ഹി പ്രഖ്യാപിച്ചു.
നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ സഹകരണത്തോടെയു ള്ള തീരുമാനം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കൊടുംചൂട് സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതി നും ലക്ഷ്യമിടുന്നതിനും വേണ്ടിയുള്ളതാണെന്ന് മന്ത്രി തന്റെ ഔദ്യോഗിക അക്കൗണ്ടിലെ എക്സില്‍ വിശദീകരിച്ചു.
തൊഴിൽപരമായ ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷിതവും അപകടരഹിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രാലയം പ്രതിബദ്ധരായിരിക്കുമെന്നും അദ്ദേഹം തുടർന്നു. തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടാടിലേക്കാണ് എല്ലാ വർഷവും വേനൽ ശക്തിപ്പെടുമ്പോഴുള്ള ഈ സർക്കാർ തീരുമാനം വിരൽ ചൂണ്ടുന്നത്.
അതോടൊപ്പം, പുറം ജോലി ആവശ്യമുള്ള മേഖലകളിൽ, ചൂടിന്റെ സമ്മർദ്ദവും സൂര്യാഘാതവും കുറയ്ക്കുന്നതിന് സഹായകരമായ പ്രതിരോധ നടപടികൾ ഉറപ്പാക്കലും ഇതിൽ ഉൾപ്പെടുന്നു – മാനവ വിഭവശേഷി മന്ത്രിയുടെ ട്വീറ്റ് വിശദീകരിച്ചു.