ബഹിരാകാശ നിലയത്തിലും തകരാറുകൾ: ആക്‌സിയോം-4 ദൗത്യം ഇനിയും നീളും


ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി ലേക്കുള്ള ആക്‌സിയോം-4 ദൗത്യം ഇനിയും നീളും. പേടകം വഹിക്കുന്ന റോക്കറ്റിന് സാങ്കേതിക തകരാറുകളുണ്ടായതിനെ തുടർന്ന് ജൂൺ 11ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതായിരി ക്കുകയാണ്. ഇത് ദൗത്യത്തിന്‍റെ വിക്ഷേപണം ഇനിയും നീളുന്നതിന് കാരണമായേക്കും.

പേടകം വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം നീട്ടിവച്ചത്. ജൂൺ 11 നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. അതിനിടയിലാണ് ബഹിരാകാശ നിലയത്തിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോർട്ടുകൾ വരുന്നത്.

യുഎസ്, റഷ്യ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളും ചേർന്നാണ് ബഹിരാകാശ നിലയത്തിനായി പ്രവർത്തിച്ചത്. ഇതിൽ റഷ്യയുടെ ഭാഗമായ സ്വെസ്‌ഡ സർവീസ് മൊഡ്യൂളിന്‍റെ (Zvezda service module) പിൻഭാഗത്താണ് മർദ്ദവുമായി ബന്ധപ്പെട്ട തകരാറുകൾ കണ്ടെത്തിയത്. മൊഡ്യൂളിൽ അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് പ്രശ്‌നം ആരംഭിച്ചത്.

തകരാറുള്ള മൊഡ്യൂളുകളിൽ പരിശോധന നടത്തിയതായും പ്രശ്‌നപരിഹാരത്തിന് കാലതാമസമെടു ക്കുമെന്നും നാസയുടെ പ്രസ്‌താവനയിൽ പറയുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്‌തിട്ടു ണ്ട്. അതേസമയം പുതുക്കിയ വിക്ഷേപണ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റോക്കറ്റിന്‍റെയും ബഹിരാകാശ നിലയത്തിന്‍റെയും തകരാറുകൾ പൂർണമായും പരിഹരിച്ച ശേഷമായിരിക്കും വിക്ഷേപണം.

‘യാത്രികരുടെ സുരക്ഷയ്‌ക്ക് മുൻഗണന’;ഐഎസ്‌ആർഒ
റോക്കറ്റിലെയും ബഹിരാകാശ നിലയത്തിലെയും പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം മാത്രമേ ആക്‌സിയോം-4 മിഷന്‍റെ വിക്ഷേപണ തീയതി നിശ്ചയിക്കാനാവൂ. ഇതിനായി തങ്ങൾ ആക്‌സിയം സ്‌പേസ്, നാസ, സ്‌പേസ്‌എക്‌സ് എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഐഎസ്‌ആർഒ ഔദ്യോഗികമായി അറിയിച്ചു. യാത്രികരുടെ സുരക്ഷയ്‌ക്കായിരിക്കും മുൻഗണനയെന്നും ഐഎസ്‌ആർഒ കൂട്ടിച്ചേർത്തു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ബഹിരാകാശ വകുപ്പിന്‍റെ സെക്രട്ടറിയും ഐഎസ്ആർഒയുടെ ചെയർമാനുമായ വി. നാരായണൻ ഇക്കാര്യം അറിയിച്ചത്.

സുരക്ഷ മുഖ്യം: മനുഷ്യ ദൗത്യമായതിനാൽ തന്നെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന കാരണത്താലാണ് ജൂൺ 11ന് നടക്കേണ്ടിയിരുന്ന ദൗത്യം നീട്ടിയതെന്ന് വി. നാരായണൻ നേരത്തെ തന്നെ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു. ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച എത്രത്തോളമെന്നതിന് അനുസരിച്ച് ഇത് പരിഹരിക്കാനാവശ്യമായ സമയവും വൈകും.

ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനി നാസ, ഐഎസ്ആർഒ, സ്‌പേസ്‌എക്‌സ് എന്നിവയുമായി സഹകരിച്ചാണ് ആക്‌സിയോം ദൗത്യത്തിൽ പ്രവർത്തിക്കുന്നത്. ചർച്ചകളെത്തുടർന്ന്, ചോർച്ച പരിഹ രിച്ച് ആവശ്യമായ സാധൂകരണ പരിശോധനകൾ നടത്തിയ ശേഷം മാത്രം വിക്ഷേപണത്തിന് അനുമതി നൽകാമെന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നും വി. നാരായണൻ പറഞ്ഞു. അതിനാൽ തന്നെ ചോർച്ച പരിഹരിച്ച് കർശനമായ പുനർമൂല്യനിർണ്ണയം നടത്തിയതിന് ശേഷമായിരിക്കും വിക്ഷേപണം പുനഃക്രമീകരിക്കുക.


Read Previous

വിമാന ദുരന്തം: രഞ്ജിതയുടെ സഹോദരൻ ഡി എൻ എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും, മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »