
ലണ്ടൻ: ബ്രിട്ടനിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി അറസ്റ്റിൽ. നഴ്സായ ജിലുമോൾ ജോർജ് (38) ആണ് പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.
ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റുചെയ്ത പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇംഗ്ലിഷ് മാധ്യമങ്ങളിൽ ഈ സംഭവം വെള്ളിയാഴ്ച തന്നെ വാർത്തയായിരുന്നെങ്കിലും ഇത് മലയാളി കുടുംബത്തിലാണെന്ന സത്യം ഇന്നലെ മാത്രമാണ് പുറത്തുവന്നത്.
ഈസ്റ്റ് സസെക്സിലെ അക്ഫീൽഡിൽ ഹണ്ടേഴ്സ് വേയിലാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തിനാകെ വിശ്വസിക്കാനാകാത്ത സംഭവം നടന്നത്. കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും.
സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് വരുംദിവസങ്ങളിൽ പൊലീസ് സാന്നിധ്യമുണ്ടാകുമെന്നും മറ്റാർക്കും സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.