
തിരുവനന്തപുരം: ഒരുമാസത്തെ നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി. ഏജന്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം കോടതി ഇടപെടലിലൂടെയാണ് സുകുമാരിയമ്മയ്ക്കു തിരികെക്കിട്ടിയത്.സ്ഥിരമായി ലോട്ടറി എടുത്തിരുന്ന വിശ്വസ്തനായ വിൽപ്പനക്കാരൻ ഒന്നാം സമ്മാനം നേടിയ ഭാഗ്യക്കുറി സ്വന്തമാക്കിയപ്പോൾ, മ്യൂസിയത്തിനടുത്ത് വഴിയോരക്കച്ചവടക്കാരിയായ സുകുമാരിയമ്മ നിയമപോരാട്ടത്തിലൂടെ തന്റെ ഭാഗ്യം തിരികെപ്പിടിക്കുകയായിരുന്നു.
കഴിഞ്ഞമാസം 14-നായിരുന്നു പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽനിന്ന് ഒരു കോടിയുടെ ഫിഫ്റ്റി-ഫിഫ്‌റ്റിയുടെ 12 ടിക്കറ്റുകൾ വാങ്ങിയത്. 15-നു നടത്തിയ നറുക്കെടുപ്പിലായിരുന്നു സുകുമാരിയമ്മയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, ഇക്കാര്യം കണ്ണൻ അറിയിച്ചില്ല. പകരം എടുത്ത 12 ടിക്കറ്റിനും 100 രൂപവീതം സമ്മാനം അടിച്ചെന്നുപറഞ്ഞ് 500 രൂപയും 700 രൂപയ്ക്ക് ലോട്ടറി ടിക്കറ്റുകളും നൽകി.
നറുക്കെടുത്ത എഫ്.ജി.348828 ടിക്കറ്റ് കൈക്കലാക്കുകയും ചെയ്തു. പരിചയക്കാരനായ മറ്റൊരു ലോട്ടറി വിൽപ്പനക്കാരൻ വഴിയാണ് ഇക്കാര്യം സുകുമാരിയമ്മ അറിഞ്ഞത്. തുടർന്ന് മ്യൂസിയം പോലീസിൽ പരാതിപ്പെടുകയായിരുന്നു. നിയമപോരാട്ടത്തിനൊടുവിലാണ് ടിക്കറ്റ് സുകുമാരിയമ്മയ്ക്കു തിരികെ നൽകാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ചശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള 63 ലക്ഷം രൂപ ഉടൻ സുകുമാരി അമ്മയ്ക്കു കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.