
ന്യൂഡൽഹി: മുംബയ് ഭീകരാക്രമണക്കേസിലെ പ്രതി പാക് വംശജനായ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറി. തഹാവൂർ റാണയുമായി യു.എസിൽ നിന്ന് പ്രത്യേക വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ രാവിലെയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കിയശേഷം തീഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. പ്രത്യേക സെല്ലിലായിരിക്കും പാർപ്പിക്കുന്നത്. പിന്നീട് വിചാരണയ്ക്കായി മുംബയിലേക്ക് കൊണ്ടുപോകും.
തഹാവൂർ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറിയതായി യു.എസ് അറിയിച്ചു. ഇന്ത്യക്ക് കൈ മാറുന്നത് തടയണമെന്ന്ആവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ ഹർജി യു.എസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നടപടികൾ വേഗത്തിലാക്കിയത്. പാക് വംശജനും കനേഡിയൻ പൗരനുമായ റാണ ലോസാഞ്ചൽസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. പാർക്കിൻസൺസ് രോഗം, മൂത്രാശയ കാൻസർ, ഉദരത്തിൽ അയോർട്ടിക് അന്യൂറിസം തുടങ്ങിയ രോഗങ്ങളുള്ളതിനാൽ യു.എസിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു റാണ ഹർജിയിൽ പറഞ്ഞിരുന്നത്. ഈ രോഗാവസ്ഥയിൽ ഇന്ത്യയിൽ വിചാരണ നേരിട്ടാൽ അധികകാലം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞിരുന്നു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുംബയ് ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ ഇന്ത്യയിൽ വിചാരണ നേരിടു മെന്ന് പ്രഖ്യാപിച്ചതോടെ നാടുകടത്തൽ ഉറപ്പായിരുന്നു. 2008 നവംബറിൽ നടന്ന മുംബയ് ഭീകരാക്രമ ണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക് – യു.എസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി യുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.