
മുംബൈ: മൂന്ന് ദിവസത്തിനിടെ ബാങ്ക് അക്കൌണ്ടുകളിൽനിന്ന് ആയിരക്കണക്കിനു രൂപ നഷ്ടപ്പെട്ടവരിൽ നടി ശ്വേതാ മേനോനുമെന്ന വാർത്ത നിഷേധിച്ച് നടി ശ്വേത. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്.
ഇന്‍റർനെറ്റിലെ ഫിഷിംഗ് തട്ടിപ്പിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 40 ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്. പാൻ, കെ.വൈ.സി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിയ്ക്കുന്ന ലിങ്ക് ഇമെയിൽ വഴി ലഭിച്ചതിനു പിന്നാലെയാണ് ഇത്രയും ബാങ്ക് ഇടപാടുകാർ കബളിപ്പിയ്ക്കപ്പെട്ടത്.
ഉപയോക്താക്കളുടെ ഐഡന്‍റിറ്റി പരിശോധിച്ച് ഉറപ്പുവരുത്താൻ കെവൈസി നിർബന്ധമായതിനാൽ ഉപയോക്താക്കൾ വേഗത്തിൽ തട്ടിപ്പിൽ കുടുങ്ങുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തു. സ്വകാര്യ വിവരങ്ങൾക്കായി ബാങ്ക് ഇടപാടുകാരെ തേടിയെത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകി.
പാൻ, കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ട് ലഭിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കളെ അവരുടെ ബാങ്കിന്‍റെ വെബ്‌സൈറ്റിന്‍റെ വ്യാജ സൈറ്റിലാണ് എത്തുന്നത്. അവിടെ ഉപഭോക്തൃ ഐഡി, പാസ്‌വേഡ്, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ ആവശ്യപ്പെടുന്നു.
തട്ടിപ്പിനിരയായ മറ്റ് 40 പേരിൽ നടി ശ്വേതാ മേനോനും ഒരാളാണെന്നാണ് മുംബൈ പോലീസ് വെളിപ്പെടുത്തിയിരുന്നത്. തന്‍റെ ബാങ്കിൽ നിന്നാണെന്ന് കരുതി ഫോൺ സന്ദേശത്തിലെ ലിങ്ക് പിന്തുടരുകയായിരുന്നുവെന്ന് ശ്വേത പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ലിങ്ക് ക്ലിക്ക് ചെയ്‌ത ശേഷം അവരുടെ കസ്റ്റമർ ഐഡി, പാസ്‌വേഡ്, ഒ.ടി.പി എന്നിവ നൽകി. മൊബൈൽ ഫോണിലേയ്ക്ക് അയച്ചിരിയ്ക്കുന്ന ഒടിപി നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രതിനിധിയെന്ന വ്യാജേന വിളിയ്ക്കുകയും ചെയ്തു. 57,636 രൂപയാണ് അക്കൌണ്ടിൽനിന്ന് നഷ്ടപ്പെട്ടത്. എന്നാൽ പണം നഷ്ടപ്പെട്ടത് തനിയ്ക്കല്ലെന്ന് വെളിപ്പെടുത്തിയിരിയ്ക്കയാണ് നടി.