റിയാദ് : ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു.
രണ്ടുമാസം മുമ്പ് റിയാദിൽ നിന്നും 140 കിലോമീറ്റർ അകലെ താദിക്കിൽ കാർഷിക ജോലിക്കെത്തിയ
തമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാജലം ചിന്ന ദുരൈയെ (32) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
രണ്ടു ദിവസമായി വെങ്കിടാജലത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ സുഹൃത്തുക്കൾ മുഖേന അന്വേഷിക്കുന്നതിനായി കേളിയെ സമീപിക്കുകയായിരുന്നു. കേളി ജീവ കാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ ശേഷം മുസമിയ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോളിൻ്റെയും ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കരയുെടെയും നേതൃത്വത്തിൽ താദിക്കിലെ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സ്‌പോൺസറുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ എംബസിയെയും, നാട്ടിലും വിവരമറിയിച്ചു.
ജോലിക്കെത്തി രണ്ടുമാസം മാത്രമായതിനാലും, ആത്മഹത്യ ചെയ്തതിനാലും മൃതശരീരം നാട്ടിലെത്തി ക്കുന്നതിനുള്ള സാമ്പത്തീക ബാധ്യത ഏറ്റെടുക്കാൻ സ്പോൺസർ തയ്യാറായില്ല. വിഷയം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും, എംബാം ചെയ്യുന്നതിനുമുള്ള ചിലവുകൾ എംബസി വഹിച്ചു. ഫോൺ രേഖകൾ പരിശോധിച്ച പോലീസ് പറയുന്നത് മരണപെടുന്ന തിന്ന് മുമ്പ് ആത്മഹത്യയെ കുറിച്ച് നെറ്റിൽ സെർച്ച് ചെയ്തിരുന്നു എന്നാണ്. കേളി ജീവകാരുണ്യ വിഭാഗം തുടർ നടപടികൾ സ്വീകരിച്ച് വ്യാഴാഴ്ചത്തെ എയർ ഇന്ത്യ വിമാനത്തിൽ മൃതശരീരം നാട്ടിലെത്തിച്ചു.
അതിനിടെ വെങ്കിടാജലത്തിൻ്റെ നിർധന കുടുംബം, കുടുംബത്തിൻ്റെ ദയനീയ അവസ്ഥ വിവരിച്ച് ജില്ലാ അധികാരികൾക്ക് പരാതി നൽകി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബ ത്തിൻ്റെ ഏക ആശ്രയമായിരുന്നു വെങ്കിടാജലം. ജില്ലാ അധികാരികൾ അനുഭാവ പൂർവ്വം പരിഗണിച്ച വിഷയത്തിൽ ഉപജീവനത്തിനായി ഭാര്യക്ക് തയ്യൽ മെഷീനും മറ്റ് ലോൺ സൗകര്യങ്ങളും ചെയ്ത് കൊടുത്തതായി അമ്മ അറിയിച്ചു