ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
”മഞ്ഞണിപ്പൂനിലാവ്… പേരാറ്റിന് കടവിങ്കൽ

മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍…” ചില പാട്ടുകള്‍ കാലങ്ങള്‍ക്കതീതമായി നിലകൊള്ളും. ചിലപ്പോള്‍ അവയുടെ ഈണമോ ചിലപ്പോള്‍ അതിൻ്റെ സംഗീതമോ അതുമല്ലെങ്കിൽ വരികളോ ആവാം ശോതാക്കളെ വീണ്ടും വീണ്ടും പാട്ടിൻ്റെ സംഗീതത്തിനൊപ്പം നയിക്കാൻ പ്രേരിപ്പിക്കുക. പ്രകൃതിയെ മൊത്തമായും വരച്ചിടുന്നവ, അതുമല്ലെങ്കിൽ മറ്റെന്തൊക്കെയോ…
കേള്‍ക്കുന്നവരെ ഭവനയുടെ കൊടുമുടിയിലെത്തിച്ച് പെട്ടെന്ന് ഓടിമറയുന്നതരം വരികള്‍. ചില പാട്ടുകള്‍ അവസാനിക്കുമ്പോള്‍ കേട്ടിട്ടും കേട്ടിട്ടും മതിവരാത്തത് പോലെ താന്നാറില്ലേ… അത്തരം മാജിക്കുകള്‍ തീർക്കാൻ മലയാള സിനിമയിൽ ചുരുക്കം ചിലർക്കേ കഴിഞ്ഞിട്ടുള്ളൂ. അതിലൊരാളാണ് പി ഭാസ്കരൻ മാഷ്. മാഷ് എഴുതി വച്ചതൊക്കെയും കാലങ്ങള്‍ അതീതമായ കാലാനുവർത്തിയായി നിലകൊള്ളുന്നു. പി ഭാസ്കരൻ മാഷ് സിനിമയിൽ പിറവിയെടുത്തിട്ട് ഇന്നേക്ക് 75 വർഷം തികയുന്നു.
”എള്ളെണ്ണ മണംവീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ…
ധനുമാസം പൂക്കൈത മലര്‍ചൂടി വരുമ്പോള്‍ ഞാന്‍
അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും…” ഇതിലും മനോഹരമായി എങ്ങനെയാണ് തൻ്റെ നായികയുടെ പ്രണയത്തെ വർണിക്കാനാവുക. മലയാളിയുടെ പ്രണയ സങ്കൽപത്തിൽ വന്നുഭവിച്ച പാട്ടിൻ്റെ വസന്തകാലമാണ് പി. ഭാസ്കരൻ എന്ന് പറയേണ്ടി വരും. 1950ലാണ് ഭാസ്കരൻ മാഷിൻ്റെ തൂലികയിൽ ആദ്യമായൊരു മുഴുനീള ഗാനമൊരുങ്ങുന്നത്. എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്, കൃത്യം പറഞ്ഞാൽ ഓഗസ്റ്റ് 24ന്, മലയാള ചലച്ചിത്രഗാന ചരിത്രത്തിന് അടിത്തറ പാകി ആദ്യത്തെ മുഴുനീള ചലച്ചിത്ര ഗാനം ‘ചന്ദ്രിക’ എന്ന സിനിമയിലൂടെ പുറത്തിറങ്ങി. ‘മധു മാധുരി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മാഷ് തൻ്റെ വരവിന് തുടക്കം കുറിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളും ഓർമ്മകളും സ്വപ്നങ്ങളും നിറഞ്ഞവയായിരുന്നു. കേരളത്തിലെ സാമൂഹിക, സംസ്കാരിക പശ്ചാത്തലം ഇത്രയും മനോഹരമായി മറ്റാർക്കും പകർത്തിവയ്ക്കാൻ സാധിച്ചിരുന്നില്ലെന്ന് വേണം കരുതാൻ. കാലമിത്രയും കഴിഞ്ഞിട്ടും നമ്മുടെ കൊച്ചു കേരളത്തിനെ വർണിക്കാൻ ഈ വരികള്‍ ധാരാളമാണ്.
”മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്
കൊച്ചു.. മലയാളമെന്നൊരു നാടുണ്ട്…’‘ 1963 ഇറങ്ങിയ ഈ ഗാനത്തെ ഗ്രാമീണ വശ്യതയും പ്രണയവുമെല്ലാം കലർത്തി മാഷ് ഇങ്ങനെ എഴുതി അവസാനിപ്പിച്ചു. ”എന്നെയും കാത്ത് കാത്ത് കണ്ണുനീര് തൂകുന്നോളെ… നിന്നരികിൽ പറന്നെത്താൻ ചിറകില്ലല്ലോ…” മറ്റൊരാളുടെ സ്വപ്നം നമുക്ക് എങ്ങനെ കാണാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ നമ്മള് കേട്ട വരികളത്രയും മാഷിൻ്റെ സ്വപ്നങ്ങളായിരുന്നില്ലേ. അദ്ദേഹം തീർത്ത മായാലോകത്ത് കൈപിടിച്ച് കൊണ്ട് പോയത് ആരെങ്കിലും അറിഞ്ഞിരുന്നുവോ…
ചില മായാ ലോകങ്ങള്‍ തീർത്ത് അതിലേക്ക് ശോതാക്കളെ കൈപിടിച്ചെത്തിക്കാൻ മാഷിന് എന്നും പ്രത്യേക കഴിവായിരുന്നു. അലിഞ്ഞ് അലിഞ്ഞില്ലാതാകുന്ന ഒരുതരം ഭ്രാന്ത്. അതാണ് മാഷിൻ്റെ വരികള്‍. ”പത്തുവെളുപ്പിന് മുറ്റത്ത് നിൽക്കുന്ന കസ്തൂരിമുല്ലക്ക് കാതുകുത്ത്…” എന്നു തുടങ്ങുന്ന വരികളിലൂടെ വള്ളുവനാട്ടിലെ ഒരു കല്യാണവീട്ടിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോയി.
”മാനത്തുരാത്രിയിൽ പുള്ളിപ്പുലിക്കളി…
മായന്നൂർ കാവിൽ പാവക്കൂത്ത്
പെണ്ണിനുരാത്രിയിൽ പൂത്തിരുവാതിര
ചെക്കൻ്റെ മോറ് ചെന്താമര…” വള്ളുവനാടൻ ഭാഷയും സൗന്ദര്യവുമെല്ലാം അദ്ദേഹം വരച്ചിട്ടു. കല്ലടിക്കോടും കിള്ളിക്കുറിശ്ശിയും മായന്നൂർക്കാവും, അവിടത്തെ ഭൂമികയും പുള്ളിപുലിക്കളി, പാവക്കൂത്ത് തുടങ്ങിയ ഭംഗിയുള്ള കാഴ്ചകളുമൊക്കെയായി വള്ളുവനാടിനെ ഏതാനും വരികളിലൂടെ കേരളത്തെ ഒന്നാകെ പരിചയപ്പെടുത്തി.
മല്ലികാ ബാണൻ തൻ്റെ വില്ലൊടിച്ചു…
മന്ദാര മലർ കൊണ്ട് ശരം തൊടുത്തു…
മാറിലോ എൻ്റെ മനസിലോ
മദകരമാമൊരു വേദന… ”എന്ന ഗാനത്തിലൂടെയും ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ… തുടങ്ങുന്ന ഗാനത്തിലൂടെയുമെല്ലാം കവി തൻ്റെ പ്രണയ ഭാജനം പകർന്നാടി. ഇവയെല്ലാം കാലങ്ങളെ മറികടന്ന് മനുഷ്യ മനസിൻ്റെ പ്രണയ സല്ലാപങ്ങളെ ഇന്നും തൊട്ടുണർത്തുന്നു. അല്ലിയമ്പൽ കടവില്ലന്നരയ്ക്ക് വെള്ളം അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പ് വള്ളം… എന്നെഴുതിയ വരികള്‍ക്ക് ഇനിയും ആയിരം വർഷം ആയുസുണ്ടത്രേ.
എനിക്കിനിയും കാത്തിരിക്കാൻ വയ്യെന്ന് തൻ്റെ കാമുകിയെ അറിയിക്കാൻ നായകൻ കഴിയണം. കാമിനിയെ തേടിയിരിക്കുന്ന കാമുകൻ ഇങ്ങനെ പാടി… താമസമെന്തേ വരുവാൻ പ്രാണസഖീ എൻ്റെ മുന്നിൽ… പിന്നീടിക്കാലമെല്ലാം കലാലയങ്ങളിൽ കൗമാര ഹൃദങ്ങള്‍ ഈ പാട്ട് ഏറ്റ് പാടി. ”തളിരിട്ട കിനാക്കള്‍ തൻ താമര മാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ” എന്ന വരികളിലൂടെ പ്രണവും വിരഹവും പകർന്നാടി.
സ്വർണമുഖിലിലൂടെയും എൻ്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ വന്നിറങ്ങിയ രൂപവതീ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയുമെല്ലാം മാഷ് പ്രണയത്തിന് വിവിധ ഭാവങ്ങള്‍ നൽകിക്കൊണ്ടേയിരുന്നു. ഇതിലും ഭംഗിയായി മലയാളത്തിൽ പ്രണയത്തെ വർണിക്കാൻ ആർക്കാണ് കഴിയുക. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര ഗാനങ്ങള്‍ക്ക് ജീവൻ പകരാൻ മാഷിനായി. എക്കാലത്തും മലയാള സാഹിത്യത്തിൻ്റെ സ്വകാര്യ അഹങ്കാരമായി മാഷ് നിലകൊള്ളൂന്നു.
സിനിമയ്ക്ക് പുറത്ത് ഭാവവും സൗന്ദര്യവും പ്രണവുമെല്ലാം മാറ്റിനിർത്തിയാൽ മാഷിനെ പഠിക്കാൻ ഇനിയുമേറെയുണ്ടെന്ന് പറയേണ്ടിവരും. ഇടതുപക്ഷരാഷ്ട്രീയ ചരിത്രത്തില്‍ വീണുതിളങ്ങുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ വീരസ്മരണയെ അദ്ദേഹം ഇങ്ങനെ കുറിച്ചു. വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ… വിലകാണാനാവാത്ത കാവ്യമത്രേ!’’ വയലാർ ഗർജ്ജിക്കുന്നു എന്ന കവിതയിലൂടെ കൗമാര സിരകളിൽ വിപ്ലവത്തിൻ്റെ മൊട്ടുകള്‍ പാകി. എഴുതപ്പെട്ട കാലംമുതൽക്കേ മലയാള സർഗജീവിതത്തിനുമേലെ ശോണശോഭ വിതറിനിൽക്കുന്ന മരണമില്ലാത്ത കവിത. പി ഭാസ്കരൻ എന്ന ഭാസ്കരൻ മാഷിൻ്റെ ഓർമകള്‍ക്ക് മരണമില്ല. 75 വർഷങ്ങള്ക്കിറപ്പുറവും ഓരോ മലയാളികളുടെ മനസിലും മാഷ് ജീവിക്കുന്നുണ്ട്.
